ചെങ്കടലില്‍ വീണ്ടും ഇസ്രയേലിനെതിരെ കപ്പലാക്രമണം ശക്തമാക്കാന്‍ യമനിലെ ഹൂതികള്‍. ഗാസയിലേക്കുള്ള ട്രക്കുകള്‍ ഇസ്രയേല്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് ആക്രമണം പുനരാരംഭിക്കുന്നത്. നാല് ദിവസത്തിനകം ഭക്ഷ്യ, മരുന്ന് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിൽ ആക്രമണം നടത്തുമെന്നായിരുന്നു ഹൂതികളുടെ മുന്നറിയിപ്പ്. എന്നാല്‍ നാല് ദിനം കഴിഞ്ഞതോടെ യമൻ തീരം വഴി സർവീസ് നടത്തുന്ന ഷിപ്പിങ് ലൈനുകളെല്ലാം ആശങ്കയിലാണ്.ചെങ്കടലിന് പുറമെ ഏദന്‍ ഉള്‍ക്കടല്‍, ബാബ് അല്‍–മന്ദേബ് കടലിടുക്ക് എന്നിവയുള്‍പ്പെടെ അക്രമിക്കുമെന്നും ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.
പുറമെ നിന്നുള്ള ഭക്ഷ്യ സഹായ ട്രക്കുകളെ ഗാസയിലേക്ക് ഇസ്രയേല്‍ കടത്തി വിടുന്നില്ല. ഇസ്രയേല്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നുമായിരുന്നു വെള്ളിയാഴ്ച ഹൂതികള്‍ നല്കിയ മുന്നറിയിപ്പ്. എന്നാല്‍ മുന്നറിയിപ്പ് സമയം കഴിഞ്ഞതോടെഹൂതികൾ ആക്രമണം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് നവംബർ മുതൽ ഗാസക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നൂറിലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിട്ടുണ്ട്. ഇവയില്‍ രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും നാലുപേരെ വധിക്കുകയും ചെയ്തിരുന്നു.
ആദ്യം ചെങ്കടലിലും ഏദൻ ഉൾക്കടലിലുമാണ് കപ്പലുകളെ ആക്രമിച്ചിരുന്നത് എങ്കില്‍ പിന്നീടത് അറേബ്യൻ കടലിലേക്കും മെഡിറ്ററേനിയൻ കടലിലേക്കും വ്യാപിപ്പിച്ചിരുന്നു.ഇസ്രായേലി കപ്പലുകള്‍ക്കുനേരെയും ഇസ്രയേലുമായി ബന്ധപ്പെട്ടവയ്ക്കുനേരെയുമായിരുന്നു ആദ്യം അക്രമം അഴിച്ചുവിട്ടിരുന്നത്.തുടര്‍ന്ന്
യുഎസ്, യുകെ കപ്പലുകളിലേക്കും പിന്നീട് ചെങ്കടലിലും ഏദൻ ഉൾക്കടലിലും സഞ്ചരിക്കുന്ന എല്ലാ കപ്പലുകളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരുന്നു.
ഹൂതികൾക്കെതിരെ ഇസ്രായേലും യുഎസും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയെങ്കിലും ഇവർ പിന്മാറിയിരുന്നില്ല. ഇതോടെ യുഎസ് ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഉപരോധമേർപ്പെടുത്തി. യമന്റെ ഭൂരിഭാഗവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. ഗാസയ്ക്ക് അനുകൂലമായി വൻ പ്രതിഷേധം ഇവിടെ നടക്കുന്നുണ്ട്.