സാമാന്യബോധവും യാഥാര്‍ഥ്യബോധവും ഉള്ള പ്രസിഡന്‍റ് ആയിരിക്കും യു.എസിന് താനെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍റെ അവസാന ദിനത്തില്‍ യു.എസ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു കൊണ്ടുള്ള സുപ്രധാന പ്രസംഗത്തിലാണ് കമലയുടെ പരാമര്‍ശം.
ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമല പ്രസംഗം തുടങ്ങിയത്. ‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തിൽ ട്രംപ് യുഗത്തെ കമല കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അമേരിക്കയിലുണ്ടായതെന്നും കമല പറഞ്ഞു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒൗദ്യോഗിക പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല. അഭിപ്രായ സര്‍വേകളില്‍ ഡോണള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കമല.