റുമാനിയയിലെ ബുസാ മേഖലയിലുള്ള കോൾട്ടി പട്ടണം. 33 വർഷം മുൻപ് അന്തരിച്ച ഒരു വീട്ടമ്മ മരിക്കുന്നതുവരെ വീടിന്റെ വാതിൽ ഒരു കല്ലുവച്ചാണ് ചാരിയിരുന്നത്. റുമാനിയയിൽ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ച് രണ്ടുവർഷത്തിനുശേഷം, 1991ൽ അവർ അന്തരിച്ചു. ആ ചെറിയ വീടും അതിലെ നാമമാത്രമായ വസ്തുവകകളും അനന്തരാവകാശികൾക്ക് ലഭിച്ചു.
ബന്ധുക്കളിൽ ഒരാൾക്ക് വാതിൽ ചാരാൻ വച്ച കല്ലിന് എന്തോ പ്രത്യേകതയില്ലേ എന്ന് തോന്നി. പതിറ്റാണ്ടുകളായി നിരന്തരമുള്ള ഉപയോഗം കാരണം അഴുക്കുപിടിച്ച് നിറംമങ്ങിയതെങ്കിലും ഉള്ളിൽ എന്തോ തിളക്കമുള്ളതുപോലെ! ആ തിളക്കത്തിന്റെ വിലയായിരുന്നു 9 കോടി.
വീട്ടമ്മയുടെ മരണശേഷം കുടുംബാഗങ്ങളുടെ കയ്യിലേക്കാണ് സ്വത്തുക്കളെത്തിയത്. ഒപ്പം ആ കല്ലും. ആരും നോക്കാതിരുന്ന ആ കല്ലിന്റെ വില മനസിലാക്കിയത് ഒരു അനന്തരാവകാശിയായിരുന്നു. തന്നെ സംശയവുമായി സർക്കാറിനെ സമീപിച്ചതോടെ പരിശോധിച്ചുറപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.
റോമാനിയൻ സർക്കാർ ആധികാരികത പരിശോധിക്കാൻ കല്ലിനെ ആദ്യം പോളണ്ടിലേക്ക് അയച്ചു. ക്രാക്കോവിലെ ചരിത്ര മ്യൂസിയത്തിൽ നടത്തിയ പഠനത്തിൽ വന്ന കണ്ടെത്തലായിരുന്നു അതിശയം. വാതിൽചാരിയ കല്ലിന്റെ പഴക്കം 38.5 മുതൽ 70 ദശലക്ഷം വർഷം, ബസു മേഖലയിൽ നിന്നുള്ള ഈ റുമാനിറ്റ് ആംബറിന്റെ മൂല്യം 9 കോടിയിലധികം!.
പോളണ്ടിൽ നിന്ന് തിരികെ എത്തിച്ച കല്ല് കോൾട്ടിയിലെ ആംബർ മ്യൂസിയത്തിലും പിന്നീട് ബുസാവു കൗണ്ടി മ്യൂസിയത്തിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് റൊമാനിയയുടെ ദേശിയ നിധിയാണ് ഈ റുമാനിറ്റ് ആംബർ. റുമാനിറ്റ് ആംബറിന്റെ കണ്ടെത്തൽ ശാസ്ത്രീയ തലത്തിൽ വലിയ പ്രാധാന്യമുള്ളതെന്നും ഈ വിഭാഗത്തിലെ ഏറ്റവും വലിയ കല്ലാണിതെന്നുമാണ് പരിശോധന നടത്തിയ സംഘം വ്യക്തമാക്കിയത്. .
മരപ്പശയിൽ നിന്ന് ഉണ്ടാകുന്ന കല്ലുകളാണ് ആംബറുകൾ. ഇവ കഠിനമുള്ളതാകാൻ വർഷങ്ങളെടുക്കും. റുമാനിറ്റ് ആംബർ കണ്ടെത്തിയ ഇടം നേരത്തെ ആംബർ കണ്ടെത്തിയ സ്ഥലമായിരുന്നു. 1980 ൽ കല്ലുകൾ സ്ഥാപിക്കാനും പ്രദർശിപ്പിക്കാനും പ്രാദേശിക സർക്കാർ ഇവിടെ മ്യൂസിയം ആരംഭിച്ചിട്ടുണ്ട്. രസകരമായ കാര്യം, 1991 ൽ ആംബർ കല്ലുണ്ടായിരുന്ന വീട്ടിൽ മോഷണം നടത്തിയ കള്ളനും കാണാതെ പോയ മൂല്യമാണ് അനന്തരവകാശി കണ്ടെത്തിയത്. അന്ന് കള്ളൻ കൊണ്ടുപോയ സ്വര്‍ണ മാലയേക്കാൾ മൂല്യമാണ് റുമാനിറ്റ് ആംബറിന്.