Young men stand behind a wall as they play in record-breaking waves caused by the outer fringe of Tropical Cyclone Alfred at Point Danger in Coolangatta
ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് വീശിയടിക്കുന്ന ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ തീവത്ര കുറഞ്ഞെങ്കിലും മുന്നറിയിപ്പുകള്‍ തുടരുകയാണ്. നിലവില്‍ ക്വീൻസ്‌ലാൻഡ് തലസ്ഥാനമായ ബ്രിസ്‌ബേനിനെ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് വളരെ സാവധാനത്തിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്‌ബേന്‍. ശക്തമായ കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലുമായി ഇതിനകം നാല് ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.
A damaged foreshore of a beach is seen following heavy rains and winds caused by Cyclone Alfred on the Gold Coast
ശനിയാഴ്ച പുലർച്ചെയോടെയാണ് ക്വീൻസ്‌ലാൻഡിലെ മോറെട്ടൺ ദ്വീപിൽ കാറ്റഗറി 1 ഉഷ്ണമേഖലാ ചുഴലിക്കാറ്റായി ‘ആല്‍ഫ്രഡ്’ പ്രവേശിക്കുന്നത്. എന്നാല്‍ ബാരിയർ ദ്വീപ് കടന്നതോടെ ആൽഫ്രഡ് ദുർബലമായി. എങ്കിലും ശനിയാഴ്ച ഉച്ചയോടെ ഉഷ്ണമേഖലാ ന്യൂനമർദമായി ക്വീൻസ്‌ലാൻഡിലെ ബ്രിബി ദ്വീപിലോ സമീപത്തോ ചുഴലിക്കാറ്റ് വീണ്ടും എത്തുമെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങള്‍ക്ക് കുറവില്ല എന്നതാണ് മുന്നറിയിപ്പ് തുടരാന്‍ കാരണം.
ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ശനിയാഴ്ച തന്നെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് ഏറെ ബാധിച്ചത്. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വടക്കൻ ന്യൂ സൗത്ത് വെയിൽസിലും തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.
A lifeguard tower is surrounded by heavy seas following Cyclone Alfred on the Gold Coast
എന്തുകൊണ്ടാണ് ആല്‍ഫ്രഡ് അപൂര്‍വമാകുന്നത്..?
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് വീശുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാറുള്ളത്. 1974 ലെ ട്രോപ്പിക്കൽ സൈക്ലോൺ സോയി ആയിരുന്നു ഏറ്റവും ഒടുവില്‍ തെക്കോട്ടുള്ള സഞ്ചാരപാതയില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ്. ചുഴലിക്കാറ്റുകള്‍ സാധാരണമല്ലാത്തതുകൊണ്ടു ഇവയെ നേരിട്ട് പരിചയവും കുറവാണ് ഈ പ്രദേശത്തിന്. അതിനാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകുമെന്നും ഇപ്പോൾ വ്യക്തമല്ല.
A damaged home is pictured after a tree uprooted by strong winds crashed into the structure in the suburb of Elanora as Cyclone Alfred passed near the Gold Coast
മാത്രമല്ല, ഒട്ടുംപിടിതരാത്ത സ്വഭാവമാണ് ആല്‍ഫ്രഡിന്‍റേത്. വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് വെള്ളിയാഴ്ചയാകുകയും ശേഷം ശനിയാഴ്ചയാകുകയും ചെയ്തു. ഈ കാലതാമസം ചുഴലിക്കാറ്റുകൾ അപൂർവമായ പ്രദേശത്തെ നിവാസികളുടെയും ഭരണകൂടത്തിന്‍റെയും ആശങ്ക വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റിന്‍റെ ആഘാതം കൂടുതലും ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസ്റ്റും മറ്റ് തീരപ്രദേശങ്ങളിലുമാണെങ്കിലും ഉൾനാടുകളിലേക്കും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 600 മില്ലിമീറ്റർ വരെ മഴയും 150 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റും പ്രവചിച്ചിട്ടുണ്ട്.