മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് മാലിദ്വീപ് സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്.
സമുദ്രത്തിനടിയിൽ നിന്നും കടൽവെള്ളരി ശേഖരിക്കുന്നതിനിടെയായിരുന്നു സംഭവം. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ എയർ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴുത്തിൻ്റെ പിറകിൽ മത്സ്യത്തിന്റെ പല്ല് സുഷുമ്നാ നാഡിയിൽ തറച്ചതിനാൽ യുവാവിന്റെ ഇടതുകയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ കഴുത്തിലെ സുഷുമ്നാ നാഡിയിൽ മത്സ്യത്തിൻ്റെ പല്ലിൻ്റെ പത്തിലധികം ഭാഗങ്ങൾ തറച്ചതായും കണ്ടെത്തി. ഉടനെ യുവാവിനെ വിദഗ്ധസംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സുഷ്മന നാഡിയിൽ തറച്ച മത്സ്യത്തിൻ്റെ പല്ലുകൾ അടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. യുവാവ് ആരോഗ്യം വീണ്ടെടുത്തു.