മണ്ഡലം രൂപീകരിച്ചതുമുതൽ 'കൈ' വിടാത്ത പത്തനംതിട്ട നാലാമൂഴത്തിൽ കാത്തുവയ്ക്കുന്നത് സസ്പെൻസ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ നേരിട്ടതിനേക്കാൾ കടുത്ത പോരാട്ടമാണ് ഇക്കുറി കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് മനോരമന്യൂസ്-വി.എം.ആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ. യുഡിഎഫിനും ബിജെപിക്കും വോട്ട് കുറയും. ഇടതുമുന്നണിയുടെ വോട്ടിൽ കാര്യമായ വ്യത്യാസമില്ല. യുഡിഎഫിന് എൽഡിഎഫിനേക്കാൾ 1.34 ശതമാനം വോട്ടിന്റെ മേൽക്കൈ മാത്രമേ പ്രവചിക്കുന്നുള്ളു.
'മറ്റുള്ളവരു'ടെ വോട്ട് 2019ലെ ഒന്നര ശതമാനത്തിൽ നിന്ന് 7.74 ശതമാനത്തിലേക്ക് ഉയരും. ഇതിൽ കൂടുതലും തീരുമാനിച്ചിട്ടില്ലാത്തവരും സ്വതന്ത്രരുമാണ്. കഴിഞ്ഞ തവണ യുഡിഎഫിനും എൻഡിഎയ്ക്കും വോട്ട് ചെയ്തവരാണ് ഇപ്പോൾ 'തീരുമാനിച്ചിട്ടില്ലാത്തവരു'ടെ ഗണത്തിലേക്ക് വന്നവരിൽ ഏറെയും. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് –വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.
ലോക്സഭയിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിക്ക് പത്തനംതിട്ടയിൽ ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറയുന്നതാണ് ചരിത്രം. 2019ൽ ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായിരുന്നു എതിരാളികൾ. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആന്റോ ജയിച്ചുകയറി. 2009ൽ 1,11,206 വോട്ടിന് സിപിഎമ്മിലെ കെ.അനന്തഗോപനെ വീഴ്ത്തി ലോക്സഭയിൽ അരങ്ങേറ്റം കുറിച്ച ആന്റോ രണ്ടാമൂഴത്തിൽ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനെ 56,191 വോട്ടിന് തോൽപ്പിച്ചു.
Here is the prospects of UDF, LDF and BJP in Pathanamthitta Loksabha constituency in 2024 election. Manorama News-VMR Mood of the State Survey result.