thirunakkaraoommenchandy-20

അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയ ജനക്കൂട്ടത്തെ കൊണ്ട് നിറഞ്ഞ് കോട്ടയം നഗരം. നിറകണ്ണുകളുമായി വഴിയോരങ്ങളില്‍ ആയിരങ്ങള്‍ കാത്തുനിന്നതോടെ 152 കിലോമീറ്റര്‍ താണ്ടാന്‍ 28 മണിക്കൂറാണ് വേണ്ടി വന്നത്. അല്‍പസമയത്തിനകം തിരുനക്കരയില്‍ പൊതുദര്‍ശനം ആരംഭിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി തിരുനക്കരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അങ്ങേയറ്റം വികാരനിര്‍ഭരമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് നഗരം നല്‍കുന്നത്. രാഹുല്‍ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പുറപ്പെടും. 

ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം മനോരമന്യൂസിനോട് അറിയിച്ചു. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്.

 

 Oommen Chandy's funeral procession reaches Thirunakkara