ആഗോളതലത്തില്‍ മനുഷ്യജീവന്‍ കവരുന്നതില്‍ രണ്ടാംസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്.യുഎസ് ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ടീവ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2021ല്‍ അന്തരീക്ഷ മലിനീകരണം മൂലം ലോകമാകമാനം മരിച്ചത് 81 ലക്ഷം പേര്‍. ഒന്നാം സ്ഥാനം പക്ഷേ ഇപ്പോഴും അമിത രക്തസമ്മര്‍ദത്തിന് തന്നെ.പുകയില കവരുന്ന മനുഷ്യരുടെ കണക്കുകളെ കവച്ചുവച്ചാണ് ഇപ്പോള്‍ അന്തരീക്ഷ മലിനീകരണം രണ്ടാമതെത്തിയത്.
വായുമലിനീകരണം മൂലം ഏറ്റവും അധികം മരണമുണ്ടായത് ഇന്ത്യയിലും ചൈനയിലുമാണ്.ചൈനയില്‍ മാത്രം മരിച്ചത് 23 ലക്ഷം പേര്‍. ഇന്ത്യയിലത് 21ലക്ഷവും.ലോകത്താകമാനമുളള മരണസംഖ്യയുടെ 54 ശതമാനവും ഇന്ത്യയിലും ചൈനയിലുമെന്നതും ശ്രദ്ധേയം.
അന്തരീക്ഷ മലിനീകരണം മൂലം അഞ്ചുവയസിന് താഴെയുള്ള ഏഴു ലക്ഷത്തിലധികം കുട്ടികളാണ് മരിച്ചത് .ഇന്ത്യയില്‍ 169400 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയിൽ 114,100, പാക്കിസ്ഥാനിൽ 68,100, ഇതോപ്യയിൽ 31,100, ബംഗ്ലദേശിൽ 19,100 എന്നിങ്ങനെയാണ് കുട്ടികളുടെ മരണനിരക്ക്.
വായു മലിനീകരണം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ മൂന്നില്‍ ഒന്നുവീതം കുഞ്ഞുങ്ങള്‍ ആസ്മ ബാധിതരാണ്. 2019ല്‍ അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് മരിച്ചവരുടെ എണ്ണം 50 ലക്ഷമായിരുന്നു. 2020 ല്‍ ഇത് 67 ലക്ഷമായി ഉയര്‍ന്നിരുന്നു.