ഉത്തർപ്രദേശിലെ ഫൈസാബാദ് ജയിലിൽ കൊലപാതകക്കേസിലെ പ്രതിക്ക് ജന്മദിനാഘോഷം. പ്രതി ശിവന്ദ്ര സിംങിന്റെ ജന്മദിനമാണ് ജയിലിൽ വിപുലമായി ആഘോഷിച്ചത്. ശിവേന്ദ്ര സിംഗ് കേക്ക് മുറിച്ച് മറ്റെരു വ്യക്തിയ്ക്ക് നൽകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജയിൽ ജീവനക്കാര്‍ തന്നെയാണ്  ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ആറ് മാസമായി ജയിലിനുള്ളിലാണ് ശിവേന്ദ്ര സിംഗ്. 

 

എന്നാൽ, തന്റെ ജന്മദിനം ആഘോഷിക്കാൻ അവസരം ഒരുക്കിയത് ജയിലർ വിനയ കുമാറാണന്ന് പ്രതി ആരോപിച്ചു. ഇതിനായി ഒരു ലക്ഷം രൂപാ തന്റെ പക്കൽ നിന്നും വാങ്ങിയതായും കോടതിയിൽ ഹാജരാക്കിയപ്പോൾ ശിവേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പടെയുള്ള സൗകര്യങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റും പൊലീസും ജയിലിനുള്ളിൽ റെയ്ഡും നടത്തി. സംഭവത്തെ പറ്റി അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടു. 

 

കഴിഞ്ഞ ഏപ്രിൽ പഞ്ചാബിലെ ഫൈരീദാകോട് സെൻട്രൽ ജയിലിൽ പ്രതി മറ്റ് തടവുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങൾ  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിവാദമായിരുന്നു.