സ്കൂളുകളിലെ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കി ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനം . വിദ്യാഭ്യാസ –ഭക്ഷ്യ– ആരോഗ്യ വകുപ്പുക സ്കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായത് അരി കാരണമാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സ്കൂള്‍ തുറന്നതിന് പിന്നാലെ മൂന്ന് സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ സംഭവിച്ചതോടെയാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത് . ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാവൂ എന്നും വിഷയത്തെ ഗുരുതരമായി കണ്ടാണ് പ്രതിരോധ നടപടികളെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വെള്ളം പരിശോധിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കി. പാചക പുരയും പാത്രങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു
വെള്ളത്തിന് പുറമേ അരിയില്‍ നിന്നാണോ ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായിട്ടുണ്ട്. എന്നാല്‍ ഉച്ചക്കടയില്‍ 375 കുട്ടികള്‍ ഭക്ഷണം കഴിച്ചപ്പോള്‍ 35 പേര്‍ക്ക് മാത്രമാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്. മറ്റ് രണ്ടു സ്കൂളുകളിലും സമാന അവസ്ഥയാണ്. അരിയില്‍ നിന്നുളള പ്രശ്നമാണെന്ന് കണ്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു
അതേ സമയം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് . കൂടുതല്‍ സാമ്പിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു . അധ്യാപകരും ജനപ്രതിനിധികളും കുട്ടികള്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു