മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ഇ.പി. ജയരാജനെതിരായ വിമാനപ്രതിഷേധ കേസ് അന്വേഷണം ഇഴയുന്നു. തിരുവനന്തപുരം ജില്ലയില്‍ കയറരുതെന്ന് ജാമ്യ വ്യവസ്ഥയുള്ളതിനാല്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍. കണ്ണൂരിലെത്തി മൊഴിയെടുക്കില്ലെന്നാണ് പൊലീസിന്റെയും നിലപാട്. ഇതോടെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണം നീങ്ങിയിട്ടില്ല.
വിമാനത്തിലെ പ്രതിഷേധം കഴിഞ്ഞ് 37 ദിവസം ഇ.പി.ജയരാജനെതിരെ കേസെടുക്കാതിരുന്ന പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വകാര്യ അന്യായം കോടതി അംഗീകരിച്ചതോടെയാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. കേസ് റജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടെങ്കിലും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. പരാതിക്കാരയ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ വിശദമൊഴിയെടുക്കുകയാണ് കേസിന്റെ ആദ്യഘട്ടം. അതിനായി ഫര്‍സീന്‍ മജീദിനോടും നവീന്‍കുമാറിനോടും കേസ് അന്വേഷിക്കുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെത്താനായി നോട്ടീസും നല്‍കി.
എന്നാല്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ജാമ്യ ഉപാധിപ്രകാരം ഇരുവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാനാവില്ല. അക്കാര്യം ചൂണ്ടിക്കാട്ടി മൊഴി നല്‍കാനെത്താതിരുന്ന ഇരുവരും കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. അതിന് പൊലീസും തയാറല്ല. ഇതോടെയാണ് അന്വേഷണം തുടക്കത്തിലെ മുടങ്ങിയത്. ജാമ്യ ഉപാധി ലംഘിച്ച് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാനുള്ള ഗൂഡനീക്കമാണ് മൊഴി നല്‍കാന്‍ വിളിക്കുന്നതിന് പിന്നിലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ പൊലീസ് രേഖാമൂലം നോട്ടീസ് നല്‍കി വിളിക്കുന്നതിനാല്‍ ജാമ്യ ഉപാധി തടസമാവില്ലെന്ന് പൊലീസ് വാദിക്കുന്നു. മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടാവുമെന്ന ആശങ്കയാവാം മൊഴി നല്‍കാനെത്താത്തതിന് പിന്നിലെന്ന് ആരോപണവും. പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉപാധിയില്‍ ഇളവ് വാങ്ങി വരട്ടേയെന്ന നിലപാടില്‍ പൊലീസ് കാത്തിരിക്കുകയാണ്. ഇതോടെ ഇടത് കണ്‍വീനറും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും പ്രതികളായ കേസില്‍ വീണ്ടും കോടതി ഇടപെടേണ്ട സാഹചര്യമായേക്കും.