രാഷ്ട്രീയ കേരളത്തില്‍ നിഗൂഡമായി തുടരുന്ന എ.കെ.ജി സെന്റര്‍ ആക്രമണത്തിന് നാളെ ഒരു മാസം. പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഒരു മാസം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാന്‍ പോലും സാധിക്കാതിരുന്ന പൊലീസ് രാത്രി കാലങ്ങളില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയത് മാത്രമാണ് കാര്യക്ഷമമായി ചെയ്യുന്ന ഏക നടപടി.
രാത്രി പത്ത് കഴിയുന്നതോടെ എ.കെ.ജി സെന്ററിന് മുന്നിലെ റോഡില്‍ ബാരിക്കേഡും പൊലീസും നിരക്കും. എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കുള്ളവരടക്കം ഏതൊരാള്‍ക്കും ഇവിടം പിന്നിടാനാവു. ആക്രമണത്തിന്റെ പിറ്റേരാത്രി മുതലുണ്ട് സെക്രട്ടറിയറ്റിന്റെയോ രാജ്ഭവന്റെയോ മന്ത്രിമന്ദിരങ്ങളുടെ മുന്നിലോ ഇല്ലാത്ത ഈ കനത്ത ജാഗ്രത.
പക്ഷെ ഈ ജാഗ്രത പടക്കം എറിഞ്ഞയാളെ പിടിക്കാനുള്ള അന്വേഷണത്തിലെവിടെയും കണ്ടില്ല. അതുകൊണ്ടാണ് ആദ്യം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ഇടത് കണ്‍വീനര്‍ക്ക് പിന്നീട് പ്രതിയെ സുകുമാരക്കുറുപ്പിനോട് ഉപമിക്കേണ്ടി വന്നത്. കണ്‍വീനര്‍ക്ക് മാത്രമല്ല, ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട കേന്ദ്രകമ്മിറ്റിയംഗത്തിന്റെ വാക്കും പാളി.
സ്ഫോടനശേഷികുറഞ്ഞ ഏറുപടക്കമാണ് എറിഞ്ഞതെന്ന് ഫൊറന്‍സിക് ഫലമാണ് ഈ ദൃക്സാക്ഷിവിവരണത്തിന്റെ മുനയൊടിച്ചത്. നിയമസഭയില്‍ അടിയന്തിരപ്രമേയ ചര്‍ച്ച വരെയായ ആക്രമണത്തിന് ഒരു മാസമാകുമ്പോള്‍ പ്രതിയുടെ സി.പി.എം ബന്ധമാണ് അന്വേഷണസംഘത്തിന്റെ വഴിമുടക്കിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഈ ആക്ഷേപം തെറ്റെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനാകുമോ അതോ പ്രതി മറ്റൊരു സുകുമാരക്കുറുപ്പായി മാറുമോയെന്നാണ് ഇനിയുള്ള നാളുകളില്‍ അറിയേണ്ടത്.