കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മല്‍സരിക്കും. ഉടന്‍ നാമനിര്‍ദേശപത്രിക വാങ്ങിയേക്കും. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.
നിർണായ ചർച്ചകൾ ഡൽഹിയിൽ നടക്കും . അധ്യക്ഷ സോണിയ ഗാന്ധി പ്രവർത്തക സമിതി അംഗം എ കെ ആന്റണിയുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തും. തെറ്റ് സമ്മതിച്ച് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതോടെ ഗെലോട്ടിന്റെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് പൂർണമായി തള്ളിയിട്ടില്ല. അശോക് ഗെലോട്ടും ഇന്ന് ഡൽഹിയിലെത്തും.
രാജസ്ഥാനിലെ സംഭവവികാസങ്ങളിൽ ഹൈക്കമാന്റിന്റെ കടുത്ത അതൃപ്തി വ്യക്തമായതോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സോണിയ ഗാന്ധിയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിലേക്ക് മറ്റ് പേരുകൾ തേടിയ ഹൈക്കമാൻഡ് ക്ഷമാപണം നടത്തിയതിനാൽ ഗെലോട്ടിനെ പരിഗണിക്കുന്ന പേരുകളിൽ വീണ്ടും ഉൾപെടുത്തി.
ക്ഷമാപണം നടത്തിയെങ്കിലും ഹൈക്കമാൻഡിന്റെ നീരസം തുടരുകയാണ്. അതിനാലാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഗെലോട്ടിന്റെ മൂന്ന് വിശ്വസർക്ക് എ കെ ആന്റണി ചെയർമാനായ അച്ചടക്ക സമിതി എത്രയും പെട്ടെന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഇക്കാര്യങ്ങളിലെല്ലാം നിർണായകമാകുക എ കെ ആന്റണിയുടെ അഭിപ്രായമാകും. കൃത്യമായൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയാതിരുന്നതോടെയാണ് നിക്ഷ്പക്ഷനും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനുമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചത്.
അതേസമയം മത്സര രംഗത്തേക്ക് കൂടുതൽ പേർ എത്തുകയാണ്. മീരാ കുമാറും നാമനിർദേശ പത്രിക വാങി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പിന്തുണക്കുന്നവരുടെ ഒപ്പ് ഉൾപെടുത്തിയാണ് ശശി തരൂർ എം പി നിർമനിർദേശ പത്രിക നൽകാൻ ഒരുങ്ങുന്നത്. സ്ഥാനാർഥികളെല്ലാം അവസാനദിനമായ 30നാണ് പത്രിക സമർപ്പിക്കുക.