കത്വ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത 5 സൈനികരുടെ മൃതദേഹങ്ങൾ അന്തിമോപചാരത്തിനുശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. കത്വ മേഖലയിൽ സൈന്യത്തിന്റെ വ്യാപക തിരച്ചിൽ തുടരുകയാണ്. ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് രാഷ്ട്രപതിയും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു. മോദി സർക്കാർ അതിർത്തികളിലെ യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്‍റെ അന്വേഷണം ദേശിയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും.
കത്വ ബദ്നോട്ടയിൽ സൈന്യം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച 5
സൈനികരുടെ മൃതദേഹങ്ങൾ അന്തിമോപചാരത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരിക്കേറ്റ ആറു സൈനികർ പത്താൻകോട്ട് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും അടക്കം അത്യാധുനിക സന്നാഹങ്ങൾ ഉപയോഗിച്ചാണ് വ്യാപക തിരച്ചിൽ. സ്പെഷ്യൽ ഫോഴ്സും എത്തി. പ്രദേശത്തു നിന്നുള്ള ഒരാളുടെ സഹായം ഭീകരർക്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. രണ്ടുമാസം മുൻപ് നുഴഞ്ഞുകയറിയ വലിയ സംഘം ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ. ശക്തമായ തിരിച്ചടി നല്‍കണമെന്ന് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അനുശോചനം അറിയിച്ച്
രാഷ്ട്രപതി ദ്രൗപതി മുർമു എക്സിൽ കുറിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മുകശ്മീരിൽ സമാധാനം പുനസ്ഥാപിച്ചു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ജമ്മുകശ്മീർ അതിർത്തിയിലെ സ്ഥിതി അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്നും വീമ്പു പറച്ചിലും കള്ളപ്രചാരണവും നിർത്തി മോദി സർക്കാർ പരിഹാരത്തിനുള്ള മാർഗം കണ്ടെത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധമുയർത്താനാണ് ഇന്ത്യസഖ്യത്തിന്റെ നീക്കം.