ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചതിന് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം. കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചെന്നും പിടിച്ചുതള്ളിയെന്നും പരാതി. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. രാജ്യത്ത് സംഭവിച്ച് ദുരിത മുഖങ്ങളില്‍ ജീവന്‍ പണയംവച്ച് എത്തുന്ന രക്ഷാപ്രവര്‍ത്തകനാണ് രഞ്ജിത്ത് ഇസ്രയേല്‍.
തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. ദുരന്തഭൂമിയില്‍ രക്ഷാദൗത്യവുമായി ആദ്യമെത്തുന്ന സിവിലിയന്‍.
2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു. പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.
മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.