പരമ്പരാഗത ശിരോവസ്ത്രവും സണ്‍ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദളിത് യുവാവിന് ക്രൂരമര്‍ദനം. ഗുജറാത്തിലെ സയേബാര്‍ ജില്ലിയെ ഹിമന്ദ് നഹറില്‍ കഴിഞ്ഞ ജൂലൈ 17ന് രാത്രിയിവാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ ഓടിച്ചാണ് അജയ് കുമാര ഉപജീവനമാര്‍ഗം തേടുന്നത്. ക്ഷത്രീയരായി കരുതപ്പെടുന്ന ദര്‍ബാര്‍ സമുദായത്തില്‍ പെട്ടവരാണ് അജയ് പര്‍മറിനെ മര്‍ദിച്ചത്.
രാത്രിയില്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ ദര്‍ബാര്‍ സമുദായത്തില്‍ പെട്ട നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനം. സവർണജാതിയിലുള്ളവർക്ക് മാത്രമെ ശിരോവസ്ത്രവും സണ്‍ഗ്ലാസും ധരിക്കാന്‍ പാടുള്ളുവെന്നും തന്നോട് പറഞ്ഞെന്ന് പര്‍മര്‍ പറഞ്ഞു. പ്രൊഫൈല്‍ ചിത്രം ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു.
വീട്ടിലേക്ക് പോകുന്നതിനിടയില്‍ തന്നെ മര്‍ദിക്കാന്‍ 25 ഓളം ആളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് രക്ഷയ്ക്കായി അച്ഛനെയും സഹോദരനെയും വിളിച്ചു. അവർക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ ആള്‍ക്കൂട്ടം തങ്ങളെ വളഞ്ഞു. അവര്‍ തന്നേയും പിതാവിനെയും ക്രൂരമായി മര്‍ദിക്കുകയും ജാതിപറഞ്ഞു അപമാനിക്കുകയും ചെയ്തുവെന്ന് അജയ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷക്കായി പൊലീസിനെ വിളിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവരെത്തിയതെന്നും പര്‍മര്‍ കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.