ദൗത്യത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പങ്കുവയ്ക്കാമെന്ന് കാര്‍വാര്‍ എംഎല്‍എ. ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള പദ്ധതി രൂപരേഖ വിശദീകരിച്ചേക്കുമെന്ന് സൂചന. ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ചിത്രം പകര്‍ത്താന്‍ നീക്കം തുടരുകയാണ്. ഹൈപ്പര്‍ ട്രാന്‍സ് റിസീവര്‍ ഉപയോഗിച്ചാകും ചിത്രം പകര്‍ത്തുക. മൂന്ന് സിഗ്നലുകള്‍ ലഭിച്ചു, കാബിന്‍ എവിടെയെന്ന് കണ്ടെത്താന്‍ ശ്രമം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഗംഗാവലിപ്പുഴയിലേത് അര്‍ജുന്‍റെ ലോറിയെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. മുങ്ങല്‍ വിദഗ്ധര്‍ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിന്‍ പരിശോധിക്കാനായില്ല. ശക്തമായ അടിയൊഴുക്കും കലങ്ങിമറിഞ്ഞ വെള്ളവുമാണ് വെല്ലുവിളി. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും പുഴയില്‍ ലോഹസാന്നിധ്യം സ്ഥിരീകരിച്ചു. അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ഉടമ മനാഫ്. 12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയതെന്നും ലോറി ഉടമ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് ഇപ്പോഴും തിരിച്ചടിയെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍പ്പിള്ള മനോരമ ന്യൂസിനോട്. കലങ്ങിമറിഞ്ഞ വെള്ളം കാഴ്ച മറയ്ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഷിരൂരിൽ കാണാതായ അർജുന്‍റെ കുടുംബം സൈബർ അതിക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകി. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം അർജുന്‍റെ അമ്മയുടെ വാർത്താസമ്മേളനത്തിലെ വാക്കുകൾ വ്യാഖ്യാനിച്ച് രണ്ട് യുട്യൂബ് ചാനലുകൾ സൈബർ അതിക്രമം നടത്തിയതായാണ് പരാതി. ഇതിനെതിരെ കോഴിക്കോട് സൈബർ സെല്ലിലാണ് പരാതി നൽകിയത്. അർജുന്‍റെ അമ്മ ഷീലയുടെ സഹോദരി ഹേമയുടെ ശബ്ദം വ്യാജമായി എഡിറ്റ് ചെയ്തതായും പരാതിയുണ്ട്. പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്
അര്‍ജുന്‍റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ. എങ്ങനെയാണ് ഇങ്ങനെ സൈബര്‍ ആക്രമണം നടത്താന്‍ കഴിയുന്നതെന്നും ഡിവൈഎഫ്ഐയും പരാതി നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു
ഷിരൂരിലെ രക്ഷപ്രവര്‍ത്തനത്തിന്റെ പേരിൽ മര്യാദകെട്ട പ്രചാരണങ്ങൾ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നടന്ന പല ദുരന്തങ്ങളിൽ പെട്ടവരെയും ഇനിയും കണ്ടെത്താനുണ്ട്. ശ്രമകരമായ രക്ഷപ്രവർത്തനമാണ് നടക്കുന്നത്. എംഎല്‍എ പൂർണ സമയവും അവിടെയുണ്ട്. കർണാടകയ്ക്ക് എതിരെ വികാരം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.
അതിനിടെ, ഷിരൂർ മണ്ണിടിച്ചിലിനെ ചൊല്ലി രാജ്യസഭയിൽ ഇന്നും വാഗ്വാദം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കർണാടക സർക്കാരിനെ അവഹേളിച്ച എച്ച് ഡി ദേവഗൗഡയുടെ വാക്കുകൾ സഭാ രേഖകളിൽ നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. എച്ച് ഡി ദേവഗൗഡ തന്‍റെ പേരടക്കം അനാവശ്യമായി ഉന്നയിച്ചെന്നും ഖർഗെ ചൂണ്ടിക്കാട്ടി. ഖർഗെയെ തടഞ്ഞ് ആരോപണം ഉന്നയിക്കേണ്ട സമയമല്ല ഇതെന്നും സഭാ രീതികൾ പാലിക്കണമെന്നും സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ മറുപടി നൽകിയത് പ്രതിഷേധത്തിനിടയാക്കി. വിഷയം ചേമ്പറിൽ പരിഹരിക്കാമെന്ന് ജഗ്ദീപ് ധൻകർ ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം ശാന്തമായത്