shiroor-karnataka

എംഎല്‍എ സതീഷ് സെയില്‍, മേജര്‍ ജനറല്‍ (റിട്ട) ഇന്ദ്രബാലന്‍

TOPICS COVERED

ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായ അര്‍ജുനായുള്ള തിരച്ചിലിനായി കേരളത്തിനൊപ്പം നിന്ന് കര്‍ണാടക. തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രജര്‍ എത്തിക്കുന്നതിനു മാത്രം ഒരു കോടിയോളം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ചെലവിട്ടത്. ഇതില്‍ അരക്കോടിയോളം രൂപ ഡ്രജര്‍ കമ്പനിയുടെ വാടകയാണ്. സാമ്പത്തിക ബാധ്യത ഒരു കാരണവശാലും തിരച്ചിലിനു തടസ്സമാവില്ലെന്നു സ്ഥലത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തിക്കുന്നതിനും സിഗ്നല്‍ പരിശോധനകള്‍ക്കുമെല്ലാം വേറെയും പണം ചിലവിട്ടിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തിനു 5ലക്ഷം രൂപ വീതമാണ് കര്‍ണാടക നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

സംസ്ഥാന ,ദേശീയ ദുരന്തനിവാരണ ഫണ്ടുകളില്‍ നിന്നാണ് ഇതിനുള്ള പണം വിനിയോഗിച്ചത്.  കേരളത്തില്‍ പതിവുള്ള പോലെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ദുരന്ത സ്ഥലത്ത് കര്‍ണാടക അനുവദിച്ചിരുന്നില്ല. കേരളത്തില്‍ നിന്നെത്തിയതടക്കമുള്ള ചില രക്ഷാപ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.  അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടം നടന്ന ശേഷം, നാടകീയതയും ഉദ്വേഗവും തര്‍ക്കങ്ങളുമെല്ലാം അടങ്ങിയ ദിവസങ്ങളാണ് കടന്നുപോയത്. 72 ദിവസങ്ങള്‍ക്കിടെയില്‍ 3 ഘട്ടങ്ങളിലായി 18 ദിവസമാണ് പൂര്‍ണതോതില്‍ തിരച്ചില്‍ നടന്നത്. ഈ ദിവസമത്രയും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കും വരെ സ്ഥലത്തുണ്ടായിരുന്നു.  തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും താനിത്രയും കഷ്ടപ്പെട്ടില്ലെന്നാണ് എംഎല്‍എ പ്രതികരിച്ചത്. സെയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള വിഹിതം കൂടിയുപയോഗിച്ച്  ഗോവയില്‍ നിന്നുള്ള ഡ്രജര്‍ എത്തിക്കാന്‍ ചിലവഴിച്ചു. 

മഞ്ചേശ്വരം മണ്ഡലം എംഎല്‍എ എകെഎം അഷ്റഫ് പത്തിലേറെ ദിവസം അവിടെ ചിലവഴിച്ചു. ലോറി ഉടമ മനാഫും മുബീനും അപകടപ്പിറ്റേന്നു മുതല്‍ സ്ഥലത്ത് കാവലായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള സിഗ്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് മലയാളിയായ മേജര്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഉഡുപ്പിയിലെ മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും കൂട്ടരും കൈമെയ് മറന്ന് അധ്വാനിച്ചു.  

മന്ത്രി മുഹമ്മദ് റിയാസും,എകെ ശശീന്ദ്രനും സംഭവസ്ഥലത്തെത്തിയിരുന്നു. തിരച്ചിലിനു വേഗം കുറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകമുഖ്യമന്ത്രിയെ വിളിച്ച് ആശങ്ക അറിയിച്ചു.  കോഴിക്കോട് എംപി എംകെ രാഘവനും ,കലക്ടര്‍ എം ലക്ഷ്മിപ്രിയ,എസ്പി എം നാരായണ എന്നിവരും ദൗത്യത്തിന്റെ ഭാഗമായി. 

Karnataka along with Kerala to search for Arjun who went missing due to landslides in Shirur.:

Karnataka along with Kerala to search for Arjun who went missing due to landslides in Shirur. The Karnataka government has spent around one crore rupees just to send a dredger from Goa for the search.