ഭോപ്പാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. ഐഷാബാഗില്‍ കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ പെണ്‍കുഞ്ഞാണ് വ്യാഴാഴ്ചയോടെ മരിച്ചത്. നിയമവിരുദ്ധമായ ഭ്രൂണഹത്യക്ക് കുഞ്ഞിന്‍റെ 14കാരിയായ അമ്മ, ഹോമിയോ ഡോക്ടര്‍, നഴ്സ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 14കാരി ബലാല്‍സംഗത്തിന് ഇരയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 6 മണിക്കാണ് പത്രാ പുലിനടുത്തുള്ള വീടിനു മുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ ശിശുവിനെ പൊലീസ് കണ്ടെത്തുമ്പോഴും ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ ശിശുവിനെ സമീപത്തുള്ള ഗാന്ധി ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ ചികില്‍സക്കായി ഇവിടെനിന്നും പിന്നീട് സുല്‍ത്താനിയ ആശുപത്രിയിലേക്ക് അയച്ചു. കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താനായി ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ തന്നെ കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സിസിടിവി ദൃശ്യത്തില്‍ വീടിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നഴ്സായ ഫിര്‍ദൂസ് ഖാനെ തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അശോക ഗാര്‍ഡനില്‍ ക്ലിനിക്ക് നടത്തുന്ന ഹോമിയോ ഡോക്ടര്‍ സുരേന്ദ്ര നഹറാണ് പെണ്‍കുട്ടിയുടെ പ്രസവം നടത്തിയത്. 14കാരിയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ അമ്മയെ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത് സുരേന്ദ്ര നഹറായിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കാനായി നഴ്സ് പെണ്‍കുട്ടിക്ക് വിവിധ മരുന്നുകളും കുത്തിവയ്പ്പും നല്‍കിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളാവുകായിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാസം തികയാതെ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു. പ്രസവിച്ച ഉടന്‍ തന്നെ ഫിര്‍ദൂസ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഗര്‍ഭം അലസിപ്പിച്ചതിന് 30,000 രൂപ ആവശ്യപ്പെട്ട ഡോക്ടറും നഴ്സും 15,000 രൂപ പെണ്‍കുട്ടിയില്‍ നിന്നും വാങ്ങുകയും ചെയ്തു.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണ്. ചികില്‍സക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി എടുത്തു അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പത്താം ക്ലാസുകാരനാണ് ബലാല്‍സംഗം ചെയ്തതെന്നും പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.