രണ്ട് ദിവസത്തെ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ തുടരുന്നു. നേപ്പാളും ഭൂട്ടാനും ചൈന കീഴ്പ്പെടുത്തിയ ടിബറ്റും അതിര് പങ്കിടുന്ന സിക്കിമിലാണ് കമാന്‍ഡര്‍മാരുടെ യോഗം. ഡല്‍ഹിക്ക് പുറത്ത് എസിസി അഥവാ ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് ഇതാദ്യമാണ്. രണ്ട് ഘട്ടമായാണ് യോഗം. ഗാങ്ടോക്കിനുശേഷം ഈമാസം തന്നെ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍വച്ച് കരസേനാ കമാന്‍ഡര്‍മാരുടെ രണ്ടാംഘട്ട യോഗവും ചേരുന്നുണ്ട്.
എന്തൊക്കെ ചര്‍ച്ചയാവുന്നു
* സൈനിക തയാറെടുപ്പുകളുടെ അവലോകനം
* രാജ്യസുരക്ഷയുടെ വിവിധ വശങ്ങള്‍
* സൈന്യത്തിന്‍റെ ആധുനികവല്‍ക്കരണം
* ഭാവി ഭീഷണികള്‍
* നിലവിലെ ലോകസാഹചര്യം
എന്തുകൊണ്ട് ഗാങ്ടോക്
ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് അകലെയല്ലാത്ത ഒരിടത്ത് ഇന്ത്യന്‍ കരസേനയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു. ചൈനയുമായുള്ള ഇരുപത്തിരണ്ടാം കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ച അടുത്തിരിക്കെയാണ് യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത്. കരസേനമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അധികാരമേറ്റശേഷമുള്ള ആദ്യ കമാൻഡർതല യോഗം കൂടിയാണിത്. ലഡാക്കില്‍, പ്രത്യേകിച്ച് കിഴക്കന്‍ ലഡാക്കിലും അരുണാചല്‍പ്രദേശിലും ചൈനീസ് ഭീഷണിക്ക് വലിയ കുറവൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ ഭൂപ്രദേശത്തോട് ചേര്‍ന്ന് അനുദിനം ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇസ്രയേൽ ലബനനിൽ നടത്തിയ പേജർ ആക്രമണവും ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ മിസൈലാക്രമണം വരെയുള്ള പുതിയ ആഗോള സാഹചര്യവും യോഗത്തിൽ ചർച്ചയാകും.