പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാല് വയസ്സുകാരന് ദാരുണാന്ത്യം. ദാരുണസംഭവം കർണാടകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിൽ, അമ്മയ്ക്ക് പരുക്ക്. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജീത് (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയെ കാലിൽ വെടി കൊണ്ട പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് 5മണിയോടെയാണ് സംഭവം. ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് കൈവശം വച്ചിരുന്നു.
ഇത് പുറത്തെടുത്ത് വച്ച് പോയ സമയത്ത് തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരൻ തോക്ക് കാണുകയും കൗതുകത്തിൽ എടുത്തു നോക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയുമായിരുന്നു. രണ്ട് തവണ വെടി പൊട്ടിയതിൽ ഒന്ന് തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്‍റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് കുട്ടിയുടെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവം മൂലം കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.