ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കഴുത്തുഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ ഹൻസ് രാജ് മീണയാണ് കൊല്ലപ്പെട്ടത്.
ല്രൈബറിയില്‍ പഠിച്ചുക്കൊണ്ടിരുന്ന ഹൻസ് രാജ് മീണയുടെ അടുത്തേയ്ക്ക് അശോക്, ബബ്ലു, കലുറാം എന്നിവരെത്തുകയും ചായം പുരട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ചായം പുരട്ടാന്‍ യുവാവ് സമ്മതിച്ചില്ല. പിന്നാലെ ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. എന്നിട്ടും പക തീരാതിരുന്നതോടെ മൂവരില്‍ ഒരാള്‍ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
അതേസമയം, ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത സുരക്ഷയിലാണ്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലെ 100 ലധികം മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി ഇട്ടിരിക്കുകയാണ്.
Holi #CrimeNews #StudentMurder #ShockingIncident