രാജ്യം നിര്‍ണായക വിധിക്കായി കാത്തിരിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ കണക്കുകളെ ചൂണ്ടിക്കാട്ടിയാണ് തരൂരിന്‍റെ പ്രതികരണം. ജനഹിതം അറിയാന്‍ രാജ്യം കാത്തുനില്‍ക്കുമ്പോള്‍ എക്സിറ്റ് പോള്‍ പാളിയ ചരിത്രമുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.
ശശി തരൂരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'യഥാര്‍ത്ഥ കണക്കുകള്‍ക്ക് തൊട്ടുമുന്‍പ്, 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ എക്സിറ്റ് പോൾ വാലകള്‍ കണ്ടെത്തിയ കണക്കുകളുടെ ഉപയോഗപ്രദമായ ഓർമ്മപ്പെടുത്തൽ. (യഥാര്‍ത്ഥ ഫലം: ടിഎംസി 216, ബിജെപി 77). നാളെ കാണാം' എന്നാണ് 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലന്‍റെ എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ശശി തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിന് വിജയിച്ച ശശി തരൂരിന് ഇക്കുറി നേരിയ മാർജിനിൽ മാത്രമേ സീറ്റ് നിലനിർത്താനാകൂ എന്ന എക്സിറ്റ് പ്രവചനത്തിന് നേരെ കൂടിയാണ് ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ലെന്ന് തരൂര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 'ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആര്‍ക്കും അറിയില്ല. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേള്‍ക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നുവെന്നുമായിരുന്നു തരൂരിന്‍റെ പ്രതികരണം.