പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍.ഡി.എയുടെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. സഭയിൽ എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.
50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത്. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.
അതേസമയം, രാഹുൽ ഗാന്ധി ലോക്‌സഭ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ഇക്കാര്യമറിയിച്ച് പ്രൊടെം സ്പീക്കർക്ക് കത്തുനൽകി. കോണ്‍ഗ്രസിന്‍റെയും ഇന്ത്യ സഖ്യത്തിന്റെയും ഒറ്റക്കെട്ടായുള്ള ആവശ്യത്തിന് രാഹുൽ വഴങ്ങുകയായിരുന്നു. രാഹുൽ ഗാന്ധി ഏറ്റെടുക്കുന്ന ആദ്യ ഭരണ ഘടന പദവിയാണിത്.