ജമ്മുകശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ. ഹരിയാന കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നല്‍കിയ സൂചന. ഹരിയാനയിൽ കോൺഗ്രസ്, സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നു. ജമ്മുകശ്മീരിൽ ഫലം അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ജമ്മു കശ്മീരിലും ഹരിയാനയിലും രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ ഏകദേശചിത്രം വ്യക്തമാകും. രണ്ടിടത്തും 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകള്‍ വേണം. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലമായതോടെ ഹരിയാനയിലെ കോൺഗ്രസ്  നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി.  പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നാണ് സര്‍വെകളെല്ലാം പ്രവചിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് – നാഷ്ണല്‍ കോണ്‍ഫറന്‍സ്  സഖ്യം ശ്രമം തുടങ്ങി. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചേക്കുമെന്ന് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എക്സില്‍ കുറിച്ചു. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അവകാശത്തിലാണ് പ്രതിപക്ഷത്തിന് ആശങ്ക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാനമിര്‍ദേശം ചെയ്താല്‍  അവരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കും. സംസ്ഥാന പദവി ലഭിക്കും വരെ സർക്കാർ രൂപീകരിക്കരുത് എന്നാണ് എൻജിനീയർ റഷിദിന്റെ ആവശ്യം. 

Counting of votes in Jammu and Kashmir and Haryana states tomorrow: