ബിജെപിക്ക് സന്ദേശവും പാർട്ടിക്ക് ഊർജവും നൽകി പട്ടേലിന്‍റെയും ഗാന്ധിജിയുടെയും മണ്ണിൽ കോൺഗ്രസ് സമ്മേളനം. അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തി ബിജെപി തേരോട്ടം തടയാനുള്ള സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള പ്രവർത്തകസമിതി യോഗം തുടരുകയാണ്. അസാന്നിധ്യത്തിലും പ്രിയങ്ക ഗാന്ധിയെ യോഗം കൂടുതൽ ചുമതലകൾ ഏൽപ്പിക്കുമോ എന്നതാണ് സുപ്രധാനം.
സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കും മുൻപേ അധികാരം നഷ്ടപ്പെട്ട സംസ്ഥാനത്താണ് 64 വർഷത്തിന് ശേഷം AICC സമ്മേളനം ചേരുന്നത്. സംഘടനാ ദൗർബല്യമെന്ന വെല്ലുവിളിയെ മറികടക്കാൻ കോൺഗ്രസിന് കഴിയുമോ എന്ന ചോദ്യങ്ങൾക്കിടെയാണ് സമ്മേളനത്തിന് തുടക്കം ആയിരിക്കുന്നത്.
ഉദയ്പൂർ ചിന്തൻ ശിബിറിനും റായ്പൂർ പ്ലീനറിക്കും ശേഷമുള്ള സുപ്രധാന നേതൃയോഗത്തിൽ DCC ശാക്തീകരണമാണ് മുഖ്യ അജണ്ട. ഡിസിസി അധ്യക്ഷൻ മാർക്ക് കൂടുതൽ അധികാരം നൽകാനാണ് തീരുമാനം. കേരളം ബീഹാർ ബംഗാൾ അസം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കവും പ്രവർത്തകസമിതി യോഗം വിലയിരുത്തും. നാളെ അവതരിപ്പിക്കാനുള്ള രണ്ടു പ്രമേയങ്ങളും പ്രവർത്തകസമിതി അംഗീകരിക്കും. രാഷ്ട്രീയ- സംഘടന -സാമൂഹിക- സാമ്പത്തിക- രാജ്യാന്തര വിഷയങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് പ്രധാന പ്രമേയം. മുപ്പതുവർഷമായി പ്രതിപക്ഷത്ത് തുടരുന്ന ഗുജറാത്തിലെ തിരിച്ചുവരവ് സംബന്ധിച്ച പ്രമേയവുമുണ്ട് യു എസ് പകര ചുങ്കം, ജാതി സെൻസസ്, സംവരണപരിധി ഉയർത്തൽ, വഖഫ്, യുജിസി കരട് തുടങ്ങിയ വിഷയങ്ങളിലെ തുട നീക്കങ്ങളിലും യോഗം തീരുമാനമെടുക്കും.