ടെലി‌വിഷനില്‍ ആ മനുഷ്യന്റെ സിനിമാ സീനുകള്‍ കണ്ട് ചിരിക്കുമ്പോള്‍ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ അദ്ദേഹത്തിന്‍റെ കുടുംബത്തെ..? ഏതെങ്കിലും സിനിമാക്കാര്‍ ചെന്നുനോക്കിയിട്ടുണ്ടോ അവിടെ..? സിനിമാ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുമ്പോൾ അവരെ എല്ലാവരും ആഘോഷിക്കും.  എന്നാൽ അവരുടെ മരണ ശേഷം കുടുംബത്തിന്റെ അവസ്ഥ പലപ്പോഴും പരിതാപകരമായിരിക്കും.  തിരക്കിന്റെ നാളുകളിൽ നാളേക്ക് കരുതിവയ്ക്കാൻ പല താരങ്ങളും മറന്നു പോകും. അത്തരമൊരു കഥയാണ് അന്തരിച്ച നടൻ‌ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിനും പറയാനുള്ളത്. 2006 മെയ് 27 ന് വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു ഒടുവിലിന്റെ മരണം. അതിനുശേഷം ഒടുവിലിന്റെ അമ്മയുടെയും ഭാര്യ പത്മജയുടെയും ജീവിതത്തിന് തിരശീലയിലെ വെള്ളിവെളിച്ചത്തിന്റെ പകിട്ടില്ല. 1975 ലാണ് പത്മജയെ ഒടുവില്‍വിവാഹം കഴിക്കുന്നത്. 

 

"അദ്ദേഹത്തിന്റെ മരണശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍താമസം. അമ്മക്ക് 89 വയസ് കഴിഞ്ഞു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയുടെ കാര്യങ്ങള്‍നോക്കി ഞാനിവിടെ മുഴുവന്‍സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല. അച്ഛന്‍മിലിട്ടറിയിലായിരുന്നതിനാല്‍അച്ഛന്റെ മരണശേഷം കിട്ടുന്നതാണ് പെന്‍ഷന്‍. അതുകൊണ്ട് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ഇപ്പൊ ഇതൊക്കെ ധാരാളം ആണ്."– പത്മജയുടെ വാക്കുകളിൽ തികഞ്ഞ നിസ്സംഗത മാത്രം.

 

ഒടുവിലിന്റെ മരണശേഷം സഹായവുമായി എത്തിയത് സംവിധായകൻ സത്യന്‍അന്തിക്കാടും നടന്‍ദിലീപും ആണെന്നും പത്മജ ഓർമിക്കുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിതെന്നും അവർ പറയുന്നു.