അരനൂറ്റാണ്ടിലധികം നാടകത്തിനു വേണ്ടി മാത്രം ജീവിച്ച ആർട്ടിസ്റ്റ് സുജാതന് ഇന്നും വിശ്രമമില്ല. 55 വർഷത്തിനിടെ നാലായിരത്തോളം നാടകങ്ങൾക്കു രംഗപടം ഒരുക്കി നിറഞ്ഞു നിൽക്കുന്ന രംഗശിൽപി ഇന്നും നാടക വേദികളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു...രംഗപടം എന്നാൽ സുജാതൻ എന്ന് മലയാളികൾ നിസംശയം പൂരിപ്പിച്ചു പറയും. രണ്ടു ബെല്ലുകൾക്കിടയിൽ ഓടി നീങ്ങുന്ന നാടകവണ്ടി പോലെ ജീവിച്ച സുജാതനെ പറ്റി പറയാനേറേയുണ്ട്.
നാടക സംവിധായൻ മനസിൽ കാണുന്ന കഥാപാത്രങ്ങൾക്ക് വിസ്മയിപ്പിക്കും വിധം രംഗപടം ഒരുക്കി ജീവൻ നൽകുന്നത് സുജാതൻ മാഷിന്റെ കൈകളാണ്. പിതാവ് ആർട്ടിസ്റ്റ് അശോകന്റെ നിർബന്ധത്തിനു വഴങ്ങി 1967 മുതൽ തുടങ്ങിയതാണീ ഉദ്യമം. കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തോപ്പിൽഭാസിയുടെ മുടിയനായ പുത്രൻ, അശ്വമേധം തൊട്ട് ഇന്ന് രാജ്യാന്തര നാടകോത്സവത്തിലെ ഓരോ നാടകത്തിലും വരെ ആർട്ടിസ്റ്റ് സുജാതന്റെ കൈകൾ ഉണ്ട്.
ഓടുന്ന ബസും ബോംബാക്രമണത്തിൽ പൊട്ടിത്തെറിക്കുന്ന ട്രെയിനും മഴവില്ലും വെള്ളച്ചാട്ടവുമെല്ലാം കാണികളുടെ പ്രതീക്ഷയ്ക്കപ്പുറം രംഗപടമായി മുന്നിലെത്തിക്കും.മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്കാരം തുടർച്ചയായി പതിനഞ്ചുതവണ നേടിയത് സുജാതനാണ്. മറ്റാർക്കും ഈ പുരസ്കാരം ലഭിച്ചിട്ടേയില്ല. ഓരോ നാടക വേദിയിലും ആളുകൾ തിങ്ങി കൂടുന്നത് ഈ 73 കാരന്റെ മാന്ത്രികത കാണാൻ കൂടിയാണ്