അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനായി മമത മുംബൈയിലേക്ക് പുറപ്പെട്ടു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മമത മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. താൻ വിവാഹത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും എന്നാല്‍ വരാന്‍ അംബാനി കുടുംബം തന്നോട് ഒരുപാട് ആവശ്യപ്പെട്ടതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും മമത പറഞ്ഞു.
'ഞാൻ പോകില്ലായിരുന്നു (അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിൽ പങ്കെടുക്കാൻ), എന്നാൽ കുടുംബാംഗങ്ങളെല്ലാം, നിത ജി മുതൽ മുകേഷ് ജി വരെ എല്ലാവരും എന്നോട് വീണ്ടും വീണ്ടും വിവാഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു, അതിനാലാണ് ഞാൻ പോകുന്നത്'- മമത.
എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന യുബിടിയുടെ ഉദ്ധവ് താക്കറെ എന്നിവരുമായും ബംഗാൾ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.'നാളെ എനിക്ക് ഉദ്ധവ് താക്കറെയുമായി അപ്പോയിന്‍മെന്‍റ് ഉണ്ട്. ഞാൻ ശരദ് പവാറിനെയും അവിടെ കാണും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നതിനാൽ രാഷ്ട്രീയ ചർച്ച ഉണ്ടാകും. അഖിലേഷ് യാദവും അവിടെ എത്തും' എന്നും മമത വ്യക്തമാക്കി.
ജൂലൈ 12 വെള്ളിയാഴ്ച മുംബൈയിലാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹം നടക്കുക. ലോകമെമ്പാടുമുള്ള താരങ്ങളും സെലിബ്രിറ്റികളും ഈ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ഡെപ്യൂട്ടി പവൻ കല്യാൺ, ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.