**EDS: THIRD PARTY IMAGE** In this image released by www.justice.gov on Tuesday, April 9, 2025, U.S. Marshals transfer the custody of Tahawwur Hussain Rana, a key accused in the 26/11 Mumbai terror attacks, to the NIA team, in California, US. (U.S. Marshals Service/Shane T. McCoy via PTI Photo) (PTI04_11_2025_000143B)
രാജ്യത്തെ പിടിച്ചുലച്ച 26/11 മുംബൈ ഭീകരാക്രമണക്കേസില്‍ ഭീകരന്‍ തഹാവുര്‍ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയത് അരയിലും കാലിലും വിലങ്ങിട്ട്. വ്യാഴാഴ്ച രാത്രി വൈകിയാണ് റാണയെ കൈമാറിയതിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗികമായി യുഎസ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയുമായി പ്രത്യേക വിമാനം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്.
മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി (ചിത്രം: CNN)
നിഷ്കളങ്കരായ 166 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തിന് പിന്നാലെ 'ഇന്ത്യ അത് അര്‍ഹിച്ചിരുന്നു'വെന്നായിരുന്നു റാണയുടെ പ്രതികരണം. ആക്രമണം നടത്തിയവര്‍ക്ക് പാക്കിസ്ഥാനിലെ പരമോന്നത ബഹുമതിയായ 'നിഷാന്‍ ഇ ഹൈദര്‍' നല്‍കണമെന്നായിരുന്നു യുഎസ് പൗരനും മുഖ്യസൂത്രധാരനുമായ ഡേവിഡ് ഹെഡ്ലിയോട് റാണ ആവശ്യപ്പെട്ടത്. യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണിത്. മുംബൈയിലെ 12 ഇടങ്ങളിലായാണ് 10 ലഷ്കര്‍ ഭീകരര്‍ അന്ന് ഭീകരാക്രമണം നടത്തിയത്. ഇവരില്‍ ഒരാളായിരുന്ന അജ്മല്‍ കസബിനെ 2012 ല്‍ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
64കാരനായ റാണ 1990കളിലാണ് പാക്കിസ്ഥാന്‍ വിട്ട് കാനഡയിലേക്ക് ചേക്കേറിയത്. കുറ്റകരമായ ഗൂഢാലോചന, ഇന്ത്യയ്ക്കെതിരെ യുദ്ധം , കൊലപാതകം, യുഎപിഎ വകുപ്പുകളാണ് എന്‍ഐഎ റാണയ്ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. ഹെഡ്‌ലിക്ക് ഇന്ത്യയിലേക്ക് വരാനുള്ള വീസ ലഭിക്കാൻ റാണ സഹായിച്ചു. മുംബൈയിൽ 'ഇമിഗ്രന്റ് ലോ സെന്റർ' സ്ഥാപിച്ചതും റാണയാണ്. മുംബൈ ഭീകരാക്രമണത്തിന് മുൻപ് ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും വിവരശേഖരണം നടത്താനും ഹെഡ്‌ലി മുംബൈയിലെത്തിയപ്പോൾ റാണ സഹായം നൽകിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.