വിടാതെ പിന്തുടരുന്ന അസുഖങ്ങള്‍ മൂലമാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വ്യവസായിയുടെ കുടുംബം ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും രോഗം വിട്ടുമാറാതെ വന്നതോടെ കാര്യമറിയാന്‍ വീട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി. ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മനസിലായതോടെ വീട്ടിലെ അടുക്കളയില്‍ കാമറ സ്ഥാപിച്ചു. കാമറയില്‍ പതിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും.
കഴിഞ്ഞ എട്ട് വർഷമായി കുടുംബത്തിനുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്ന വീട്ടുജോലിക്കാരി ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിച്ചത് സ്വന്തം മൂത്രമായിരുന്നു. ചപ്പാത്തിയും പറാത്തയും കുഴച്ചെടുക്കാനും പാചകം ചെയ്യാനും അവര്‍ മൂത്രം ഉപയോഗിച്ചു. പിന്നാലെ വ്യവസായിയുടെ ഭാര്യയുടെ പരാതിയില്‍ ശാന്തി നഗർ സ്വദേശിനി റീനയെ പൊലീസ് അറസ്റ്റ് ചെയ്തു. വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചതുമുതല്‍ കാലങ്ങളായി കുടുംബത്തെ കരൾ സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു.
ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ വ്യവസായിയുടെ വീട്ടിലാണ് സംഭവം. ചോദ്യം ചെയ്യലിൽ ഇവര്‍ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. ചെറിയ തെറ്റുകൾക്കും പോലും വീട്ടുടമ ദേഷ്യപ്പെടുമായിരുന്നെന്നും പ്രതികാരം ലക്ഷ്യം വച്ച് ചെയ്തതാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 272 പ്രകാരം ഭക്ഷണത്തില്‍ മനപ്പൂർവ്വം മായം കലർത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്.