തൃശൂര്‍ ചാലക്കുടിയില്‍ ഒരു പാലം പണിയാനെടുത്തത് ആറ് വര്‍ഷം. കിഫ്ബി ഫണ്ടില്‍ നിന്ന് 35 കോടി ചെലവിട്ടിട്ടും പാലം പണി തീര്‍ന്നിട്ടില്ല. പണി പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. എത്ര നാള്‍ കൂടി കഴിഞ്ഞാലാണ് പണി പൂര്‍ത്തിയാവുക എന്നതിലും നിശ്ചയമില്ല.
ചാലക്കുടിയേയും മാളയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. ആദ്യഘട്ടത്തില്‍ തടയണ പണിതു. പാലം പണിയാന്‍ കമ്പിയുമിട്ടു. പക്ഷേ, പിന്നോടങ്ങോട്ട് മുന്നോട്ടു പോയില്ല. നാട്ടുകാര്‍ക്ക് നടന്നു പോകാന്‍ മാത്രമുള്ള വഴിയാണ് നിലവിലുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കു പോലും പോകാന്‍ പ്രയാസം. മഴ പെയ്താൽ തടയണയിൽ വെള്ളം കയറും. യാത്ര മുടങ്ങും. പ്രളയ കാലത്തെ സ്ഥിതി ഏറെ കഷ്ടമാണ്.
അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലും ഇഴഞ്ഞു നീങ്ങുകയാണ്. 2022ൽ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലര്‍ ഭൂമി വിട്ടുനല്‍കി. മറ്റു ചിലരാകട്ടെ ഉടക്കിട്ടു. 2018 ലെ പ്രളയം വന്നതോടെ തടയണയ്ക്ക് കേടുപാടുകൾ സംഭവിച്ചു. താൽക്കാലികമായി നന്നാക്കിയെങ്കിലും തടയണ ഇപ്പോഴും ദ്രവിച്ച അവസ്ഥയിലാണ്.