TAGS

വിദ്യാര്‍ഥികള്‍ നല്‍കിയ ഫീസിന്റെ ഇരട്ടിതുക മടക്കി നല്‍കണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ്. ആദ്യവര്‍ഷ ഫീസിന്റെയും സ്പെഷ്യല്‍ ഫീസിന്റെയും ഇരട്ടിതുകമാത്രമാണ് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. നൂറ്റിയമ്പത് പേര്‍ക്കും ഇരിട്ടിതുക നല്‍കണമെന്ന് വിധിയുണ്ടെങ്കിലും നേരത്തെ വിട്ടുപോയവര്‍ക്ക് പണം നല്‍കാനും തയ്യാറായിട്ടില്ല. 

വിദ്യാര്‍ഥികളടച്ച ഫീസിന്റെ ഇരട്ടിതുക മടക്കി നല്‍കാന്‍ സുപ്രീംകോടതി കണ്ണൂര്‍ മെഡിക്കല്‍ കോളജിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഉത്തരവ് നടപ്പാക്കിയാല്‍ മാത്രമേ ഈവര്‍ഷത്തെ പ്രവേശനം അനുവദിക്കാവു എന്ന് കോടതി പ്രവേശന മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിയമാനുസൃതം വാങ്ങിയ ആദ്യവര്‍ഷ ഫീസായ പത്ത് ലക്ഷത്തിന്റെ ഇരട്ടിയും സ്പെഷ്യല്‍ ഫീസായ 1.65 രൂപയുടെ ഇരട്ടിതുകയുമാണ് ഇതുവരെ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലെത്തിയിരിക്കുന്നത്.

30 മുതൽ 55 ലക്ഷംവരെ പ്രവേശനസമയത്ത് മാനേജ്മെന്റ് വാങ്ങിയെന്നാണ് വിദ്യാര്‍ഥികള്‍ പ്രവേശനമേൽനോട്ടസമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുപ്രകാരം ഏകദേശം നൂറ് കോടിയോളം രൂപ തിരികെ നല്‍കേണ്ടിവരും. 

പതിമൂന്ന് വിദ്യാര്‍ഥികള്‍ നേരത്തെതന്നെ ഫീസ് തിരികെ വാങ്ങി പോയിരുന്നു. കോടതി വിധി പ്രകാരം ഇവര്‍ക്കും ഇരട്ടിതുക നല്‍കണം. ഇതും മനേജ്മെന്റ് അവഗണിച്ചമട്ടാണ്.