amitha-kasaragod

പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തിൽ ഞായറാഴ്ച ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂർ റജിസ്ട്രേഷൻ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സംഘാടകർക്കു പരിചയമില്ല. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും.

വൈകീട്ട് ശരത്തിന്റെ വീട്ടുകാർ മുന്നാട് ജയപുരത്ത് വിവാഹസത്കാരത്തിന് പോയിരുന്നു. മൂന്നുനാല് ജീപ്പുകളിലായി പോയ ഇവർ സന്ധ്യയ്ക്ക് ഏഴരയോടെയാണ് കൂരാങ്കരയിൽ തിരിച്ചെത്തിയത്. ആദ്യസംഘത്തിന്റെ ജീപ്പ് എത്തുമ്പോൾ അസാധാരണമായി ഒന്നുമില്ല. അതിൽ നിന്നിറങ്ങിയവർ വീടുകളിലേക്കുപോയി. 7.40 ന് ശരത്തിന്റെ സഹോദരി അമൃതയും അച്ഛന്റെ ജ്യേഷ്ഠൻ ദാമോദരനുംബന്ധുക്കളും അടങ്ങുന്ന രണ്ടാമത്തെ ജീപ്പ് വന്നു നിന്നു. റോഡരികിൽ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നിൽക്കുന്നത് കണ്ട് ബൈക്കപടകമാണെന്ന് വിചാരിക്കുകയായിരുന്നു.       

റോ‍ഡരികിൽ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയിൽ രക്തം വാർന്നുകിടക്കുന്നതു കണ്ടത്.  രത്തിന്റെ സഹോദരി അമൃതയടക്കം ജീപ്പിലുണ്ടായിരുന്ന സ്ത്രീകളെ ദാമോദരൻ വീടുകളിലേക്ക് പറഞ്ഞുവിട്ട് ശരത്തിനെ കോരിയെടുക്കുകയായിരുന്നു.  

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്നു മംഗളൂരുവിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചിൽ നടത്തി. 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ പൊലീസ് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നു കരുതുന്നു. 

കൃപേഷിന്റെ തലയിൽ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റു. തലച്ചോർ പിളർന്നിരുന്നു. ശരീരത്തിൽ വാൾ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാൽമുട്ടിനു താഴെ. മൂർച്ചയേറിയ വാളുപയോഗിച്ചു നെറ്റിയിൽ വെട്ടിയതിനാൽ 23 സെൻറ്റീമീറ്റർ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താൽ വലതു ചെവി മുതൽ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നു പൊലീസിനു കൈമാറും.