മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ മകൻ വി.എ.അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐ.എച്ച്.ആര്‍.ഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്.

 

2023 ഡിസംബർ 13 നാണ് ഐ.എച്ച്.ആര്‍.ഡി ഡയറക്ടർക്കുള്ള യോഗ്യത ഭേദഗതി ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയമടക്കം ആവശ്യപ്പെടുന്ന  നേരത്തെയുള്ള യോഗ്യതക്കൊപ്പം ഏഴുവർഷം ഐ.എച്ച്.ആർ.ഡി അഡിഷണൽ ഡയറക്ടർ അല്ലെങ്കിൽ പ്രിൻസിപ്പൽ സ്ഥാനത്തുള്ള പ്രവർത്തി പരിചയം മതി എന്നാണ് പുതിയ ഭേദഗതി. ഇത് അധ്യാപന പരിചയം ഇല്ലാത്ത, നിലവിലെ താൽക്കാലിക ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺ കുമാറിന് വേണ്ടിയുള്ളതാണെന്നാണ് ആരോപണം. ഐഎച്ച്ആർഡിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകൾ അനുസരിച്ച് യോഗ്യത മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ ശിപാർശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയിൽ നിക്ഷിപ്തമാണ്. ഇതിൽ  ഉന്നത വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തിന്‍റെ എക്സ് ഒഫീഷ്യോ ചെയർമാനും, ചീഫ് സെക്രട്ടറി വൈസ് ചെയർമാനുമാണ്. ഇതിന് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഐഎച്ച്ആർഡി ഡയറക്ടറുടെ യോഗ്യതയിൽ ഭേദഗതി വരുത്താനുള്ള ശുപാർശ സമർപ്പിച്ചതും, സർക്കാർ ഉത്തരവിറക്കിയതും.  ഇത് പ്രകാരം മഴുവൻ സമയ ഡയറക്ടർ തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനിൽക്കില്ലെന്നും, അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐ.എച്ച്.ആര്‍.ഡി  പ്രൊഫസറും, നിലവിൽ സാങ്കേതിക സർവകലാശാല ഡീനുമായ ഡോക്ടർ വിനു തോമസ് ഹൈക്കോടതിയെ സമീപിച്ചത്. 

 

യോഗ്യതയില്ലാത്ത അരുൺ കുമാറിനെ നിലവിലെ താൽക്കാലിക ഡയറക്ടറുടെ തസ്തികയിൽ നിന്നും മാറ്റണമെന്നും, നേരത്തെയുള്ള ചട്ടപ്രകാരം മുഴുവൻ സമയ ഡയറക്ടറെ നിയമിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ സംസ്ഥാന സർക്കാർ, ഐഎച്ച്ആർഡി, എ.ഐ.സി.ടി.ഇ തുടങ്ങിയ എതിർകക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഐഎച്ച്ആർഡി ഡയറക്ടർ യോഗ്യത എൻജിനീയറിങ് ബിരുദാനന്തര ബിരുദവും 15 വർഷത്തെ അധ്യാപന പരിചയവുമാണ്. ഇതിൽ മൂന്നുവർഷം പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രൊഫസർ സ്ഥാനത്തുള്ള ഭരണ പരിചയവും വേണം.