സിറോ മലബാര്‍ സഭ കുര്‍ബാനത്തര്‍ക്കത്തില്‍ അനുനയനീക്കം സജീവം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിെര നടപടി എടുക്കില്ലെന്നാണ് സൂചന. ഞായറാഴ്ച ഒരുതവണ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് ഉപാധി. അതേസമയം, കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറിനെതിരെ അഞ്ച് ബിഷപ്പുമാര്‍ പുറപ്പെടുവിച്ച വിയോജനക്കുറിപ്പ് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ശരിവച്ചു.
വത്തിക്കാന്‍റെ അംഗീകാരത്തിന് വിധേയമായി കുര്‍ബാനതര്‍ക്കത്തില്‍ പരിഹാരത്തിനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. രണ്ടുദിവസമായി നടന്ന സഭയുടെ സമ്പൂര്‍ണ സിനഡിലെ ചര്‍ച്ചകളില്‍ ഇരുപക്ഷവും വീട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നാണ് സൂചന. ഇതോടെയാണ് സമവായത്തിന് സാധ്യത തുറന്നത്. എറണാകുളം–അങ്കമാലി അതിരൂപതയിലെ വൈദീകര്‍ക്ക് ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി നല്‍കുന്നതിനൊപ്പം, ഞായറാഴ്ചകളിലെ കുര്‍ബാനകളില്‍ ഒന്ന് സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാനയാക്കും എന്നാണ് വിവരം. ഈക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജനാഭിമുഖ കുര്‍ബാനയുടെ സാധുത തുടരണമെന്നും ആവശ്യമുയര്‍ന്നു. സാധാരണ സിനഡ് സമാപിക്കുന്നതിനൊപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലര്‍ പുറത്തിറക്കാറുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യങ്ങളില്‍ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടാകും. അതെസമയം സര്‍ക്കുലറിനെതിരെ അഞ്ച് ബിഷപ്പുമാര്‍ പുറപ്പെടുവിച്ച വിയോജനക്കുറിപ്പ് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ശരിവച്ചു. വൈദികര്‍ക്കെതിരെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അനുനയ നീക്കങ്ങള്‍ നടക്കവെ പ്രതിഷേധവും തുടരുകയാണ്. വിയോജന കത്തെഴുതിയ മെത്രാന്‍മാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് നസ്രാണി അസോസിയേഷന്‍ എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഏകീകൃതകുര്‍ബാന ചൊല്ലാത്ത വൈദികര്‍ക്കെതിരായ നടപടി എന്ന സര്‍ക്കലറിനെതിനെ ഇരിങ്ങാലക്കുട രൂപതയിലെ എണ്‍പത്തിയൊന്‍പതു വൈദികര്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പും പുറത്തിറക്കി.