രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ വടക്കന്‍ കേരളം കനത്ത ജാഗ്രതയില്‍.
പൊതുജലാശയങ്ങള്‍ കരുത്തലോടെ ഉപയോഗിക്കണമെന്നും കഴിയുന്നത്ര ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം.അതേസമയം കോഴിക്കോട് ഇന്നലെ രോഗം സ്ഥിരീകരിച്ച 12 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
ദിവസവും നൂറിലധികം ആളുകള്‍ കുളിക്കാനും നീന്താനുമൊക്കെയായി എത്തുന്ന കുളമാണ് രാമനാട്ടുകരയിലെ ഈ അച്ചന്‍കുളം.
സ്ഫടികം പോലെ തെളിഞ്ഞു കിടക്കുന്ന ഈ വെള്ളത്തില്‍ നിന്നാണ് 12 വയസുകാരന് രോഗബാധയുണ്ടാകുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ കുളം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വീടുകളിലെ കിണറുകള്‍ അടക്കം സമിപത്തെ ജലാശങ്ങളെല്ലാം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സഹായത്താല്‍ ആരോഗ്യവകുപ്പ് കുളം ഉപയോഗിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
രോഗബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് മാസത്തിനിടെ വടക്കന്‍ കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതി വിശേഷമാണ്. മേയില്‍ മലപ്പുറത്തും കഴിഞ്ഞ 16ന് കണ്ണൂരിലും ഒരോ കുട്ടികള്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു.