പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക സീറ്റുകള്‍ അനുവധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍. ജൂലൈ അഞ്ചിനകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. രണ്ടംഗ കമ്മീഷന്‍റെ പരിശോധന മലപ്പുറം ജില്ലയില്‍ തുടരുകയാണ്.
85 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളാണ് മലപ്പുറത്തുള്ളത്. അധിക ബാച്ചിനായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലാണ് ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ പരിശോധന നടത്തുന്നത്. മലപ്പുറം അർഡിഡി ഡോ. പി എം അനിലുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രണ്ടംഗ കമ്മീഷന്‍ പരിശോധന ആരംഭിച്ചത്. സ്കൂളുകളിലെ സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് സർക്കാർ, കമ്മീഷനെ നിയോഗിച്ചതെന്നും പരിമിതികൾ അറിയിച്ച സ്കൂളുകള്‍ സന്ദർശിച്ച് സൗകര്യങ്ങൾ ഒരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
സ്‌കൂളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം പ്രധാന അധ്യാപകരുമായി സംസാരിച്ചു. വരുന്ന രണ്ടു ദിവസങ്ങളിലും കമ്മീഷന്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. ജൂലൈ 4ന് വൈകിട്ടോടെ ജില്ലയിലെ കുറവുള്ള സീറ്റുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.