അര്‍ജുന്‍ ജീവനോടെ ഉണ്ട്, തിരിച്ചു കിട്ടിയെന്ന ഒരു വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് അര്‍ജുന്‍റെ കുടുംബവും നാട്ടുകാരും. കഴിഞ്ഞ അഞ്ചുദിവസമായി ഈ ഒരു വാര്‍ത്തയ്ക്കായാണ് അവര്‍ കാത്തിരിക്കുന്നത്. പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകളൊന്നും ഇതുവരെ ലഭിച്ചില്ലെങ്കിലും അര്‍ജുന്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
‘ഇനി എന്ത് പ്രതീക്ഷയിലാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്, കാര്യക്ഷമായ ഒരു തിരച്ചിലും ഇതുവരെ ഉണ്ടായിട്ടില്ല ’ നിറകണ്ണുകളോടെ അര്‍ജുന്‍റെ സഹോദരി അഞ്ജു ഈ വാക്കുകള്‍ പറയുമ്പോഴും ആ വീടും നാടും ഒന്നാകെ കാത്തിരിക്കുന്നത് അര്‍ജുന്‍ ജീവനോടെ ഉണ്ട് എന്നൊരു വാക്ക് കേള്‍ക്കാനാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ആ ഒരു വാക്കിന് വേണ്ടിയാണ് വീട് കാത്തിരിക്കുന്നത്. ആശ്വാസം പകരുന്ന വാർത്തകളൊന്നും ഇതുവരെ എത്തിയിട്ടില്ലെങ്കിലും അർജുൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആ വീട്ടിലെ ഓരോരുത്തരും . ‘കാര്യമായ തിരച്ചിലൊന്നും അവിടെ നടക്കുന്നില്ല. അത്രയും ജീവനുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ട് രക്ഷപ്പെടുത്താനുള്ള സൗകര്യം ഇല്ലെങ്കില്‍ എന്താണ് പറയേണ്ടത്?. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല, അപകടം നടന്ന ദിവസം തന്നെ പൊലീസിനെ അറിയിച്ചതാണ്, എന്തു വിശ്വസിച്ചാണ് നമ്മള്‍ ഇരിക്കേണ്ടത്?’ അര്‍ജുന്‍റെ സഹോദരി പറയുന്നു.
അതേ സമയം അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആവശ്യം. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്റെ ഭാഗമാണ്.