വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം അനാഥരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു എന്ന വ്യാജ സന്ദേശം പ്രചരിച്ചതോടെ മുട്ടിൽ പഞ്ചായത്ത് അധികൃതർ വെട്ടിലായി. സ്ത്രീ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ നൂറുകണക്കിനാളുകളാണ് മുട്ടിൽ പഞ്ചായത്ത് ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യാനെത്തുന്നത്. തലവേദനയായതോടെ പഞ്ചായത്ത് അധികൃതർക്ക് പൊലീസിൽ പരാതി നൽകി.
മുണ്ടക്കൈ ദുരന്തത്തില്‍ ഒറ്റപ്പെട്ട നിരവധി പെണ്‍കുട്ടികളുണ്ടെന്നു മുട്ടില്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് ഇവരുടെ വിവാഹം നടത്തുന്നെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്. ഇതിന് താല്‍പര്യമുള്ളവര്‍ പഞ്ചായത്തിലെത്തി രജിസ്റ്റര്‍ ചെയ്യാനും ഓഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സന്ദേശം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്ന് പഞ്ചായത്തിലേക്ക് ഫോണ്‍കോളുകള്‍ എത്തി.
സന്ദശേത്തിന് പിന്നാലെ നിരന്തരമായി എത്തുന്ന ഫോണ്‍ കോളുകള്‍ കാരണം ഓഫീസിന്‍റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയെന്നാണ് അധികൃതര്‍ പറയുന്നത്. പ്രചരിക്കുന്ന സന്ദേശവുമായി മുട്ടിൽ പഞ്ചായത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. നിരവധി ആളുകള്‍ നേരിട്ട് പഞ്ചായത്തിലെത്തിയെന്നും അധികൃതര്‍ പറയുന്നുണ്ട്.