കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിലെ കാര്‍ഷികനഷ്ടം കണക്കാക്കാനാകാതെ കൃഷിവകുപ്പ്. കടം വാങ്ങി പരമ്പരാഗത കൃഷിയിലൂടെ ജീവിതം നയിച്ച കുടിയേറ്റ കർഷകരുടെ ജീവിതമാണ് ചോദ്യചിഹ്നമായി തുടരുന്നത്.
പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷിയാണ് മലയിറങ്ങിയ ദുരന്തം ഒറ്റരാത്രികൊണ്ട് തകര്‍ത്തെറിഞ്ഞത്. 162 ഹെക്ടർ ഭൂമിയിൽ 230 കർഷകരുടെ കൃഷി പൂർണമായും നശിച്ചു. കൃഷിനാശത്തിനുപുറമേ കർഷകരുടെ കൃഷിയുപകരണങ്ങളും നഷ്ടമായി. കൃഷി നാശം സംഭവിച്ച പലരും ക്യാംപുകളിലായതുകൊണ്ടു തന്നെ അപേക്ഷ കൊടുക്കാൻ പോലും സാധിച്ചിട്ടില്ല. പലര്‍ക്കും കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. നഷ്ടം കണക്കാക്കിയാൽ ഉടന്‍ തന്നെ സർക്കാർ തുടര്‍നടപടികളിലേയ്ക്ക് കടക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വിലങ്ങാട് സന്ദർശിച്ച ശേഷം ഉറപ്പുനല്‍കി. നഷ്ടപരിഹാരം വൈകില്ല.
കൃഷി നാശം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച്ച യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വിലങ്ങാട് ചേരുന്ന ഈ യോഗത്തിലാകും വിവിധ കാര്‍ഷിക വിളകള്‍ വേര്‍തിരിച്ചുള്ള നഷ്ടകണക്കുകള്‍ കൃത്യമായി ശേഖരിക്കുക.