ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാരിന് സാധിക്കുമെന്ന് നിയമവിദഗ്ധർ. ലൈംഗിക ചൂഷണമടക്കമുള്ളവക്കെതിരെ നടപടിക്ക് സാധ്യത തുറന്നിട്ടാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പരാതി നൽകാൻ സന്നദ്ധരായവരെ മുന്നോട്ട് വരാൻ പ്രേരിപ്പിക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണതലത്തിലും, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തലത്തിലും നടപടികൾ ഉണ്ടാകണമെന്നാണ് ഒരുവിഭാഗം നിയമവിദഗ്ധരുടെ വാദം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ അന്വേഷണം ഉണ്ടാകണം. മൊഴി നൽകിയവരുടെ സ്വകാര്യത നടപടിയെടുക്കുന്നതിന് തടസ്സമല്ല. സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു
നടപടിയെടുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും കാലവിളമ്പം ഉണ്ടായത് അപലപനീയമാണ്. നിയമനടപടികൾക്കായി മൊഴി നൽകാൻ താല്പര്യമുള്ളവരെ മുന്നോട്ടുവരാൻ പ്രേരിപ്പിക്കണം. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചാൽ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്
അതേസമയം ഹേമ കമ്മിറ്റി ഒരു ജുഡീഷ്യൽ കമ്മീഷൻ അല്ലെന്നും, അതിനാൽ തന്നെ ആരെങ്കിലും പരാതിയുമായി മുന്നോട്ട് വരാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നുമാണ് മറ്റൊരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.