nivinpauly-presssmeet

തനിക്കെതിരെ പരാതി നല്‍കിയ ആളെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും നടന്‍ നിവിന്‍ പോളി. വാര്‍ത്ത കൊടുക്കുമ്പോള്‍ എല്ലാം നല്‍കണം. ഓടിയൊളിക്കേണ്ട കാര്യമില്ല, നിയമപരമായി നേരിടും. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. ശാസ്ത്രീയപരിശോധനയ്ക്കും തയാര്‍. തനിക്കും കുടുംബമുണ്ടല്ലോ. എല്ലാവര്‍ക്കും ജീവിക്കണം. വ്യാജ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ എല്ലാവരെയും ബാധിക്കും. ഒന്നരമാസം മുന്‍പ് ഈ പരാതി വന്നു, അന്ന് പീഡനപരാതി ഇല്ലായിരുന്നു. 

 

പൊലീസ് പറഞ്ഞ പ്രതിപ്പട്ടികയിലെ പലരെയും എനിക്കറിയില്ല. ഈ നിര്‍മാതാവിനെ ദുബായ് മാളില്‍വച്ച് കണ്ടിട്ടുണ്ട്, തീയതി പറയാനാകില്ല. അത് സിനിമയുടെ ഫണ്ടിങ് സംബന്ധിച്ചായിരുന്നു, പിന്നെ കണ്ടിട്ടില്ല. എല്ലാവര്‍ക്കുമായി താന്‍‌ പോരാട്ടം തുടങ്ങുന്നു. എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ. പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു. വ്യാജ ആരോപണം ബാധിക്കുന്നത് കുടുംബത്തെയാണ്. ആദ്യം അമ്മയെ വിളിച്ചു. അവരെല്ലാം തന്റെ ഒപ്പം  നില്‍ക്കുന്നെന്നും നിവിന്‍ പോളി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ പോളി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ.സുനില്‍ രണ്ടാംപ്രതിയും. തൃശൂര്‍ സ്വദേശിയായ സുനില്‍ അറിയപ്പെടുന്നത് രാഗം സുനില്‍ എന്ന പേരിലാണ്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി . എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരും പ്രതികള്‍ 

അതേസമയം, യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല. നിവിന്‍പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ഈ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ല

ENGLISH SUMMARY:

never met or spoke to the lady; Nivinpauly with the explanation