ഹരിതകര്‍മ സേന ശേഖരിച്ച മാലിന്യം ഒഴുകിയിറങ്ങിയതോടെ മല്‍സ്യക്കൃഷി മുടങ്ങിയതായി കര്‍ഷകന്‍റെ പരാതി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കല്ലേക്കുളം സ്വദേശി ആദര്‍ശ് കുമാറാണ് കുളത്തിൽ മാലിന്യം നിറഞ്ഞതോടെ കൃഷി നടത്താനാകാതെ വലയുന്നത്. കുളം പ്ലാസ്റ്റിക് കുപ്പികളും കുപ്പിച്ചില്ലുകളും നിറഞ്ഞ് കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്.
പൊതുവേ നെല്‍കൃഷിയില്ലാത്ത പൂഞ്ഞാറില്‍ വിത്ത് വിതച്ച് നെല്ലുകൊയ്തത് കാര്‍ഷികമേഖലയില്‍ നിരവധി നേട്ടങ്ങളും അവാര്‍ഡുകളും നേടിയ മാതൃകാ കര്‍ഷകനാണ് ഹരിത കർമ്മ സേന കൂട്ടിയിട്ട മാലിന്യം കൊണ്ട് വലയുന്നത് . പണംകൊടുത്ത് ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം സമീപത്ത അംഗന്‍വാടിയുടെ പിന്നിലാണ് കൂട്ടിയിരിക്കുന്നത്. മെയ്മാസം മുതല്‍ ആരംഭിച്ച മഴയില്‍ ഇതെല്ലാം ഒഴുകി ആദര്‍ശിന്റെ കുളത്തിലേക്ക് എത്തി.
ഉത്തരവാദിത്വ ടൂറിസം പദ്ധതി വഴി ഏറെ ജനകീയമായിരുന്ന കുളവും പരിസരവും ഇപ്പോള്‍ മാലിന്യക്കൂമ്പാരമാണ്. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ കൃഷി നടത്തിയ സ്ഥലം ഇനി ശുചീകരിക്കാതെ കൃഷി നടത്താനാകില്ല. പഞ്ചായത്തില്‍ പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമില്ല.കൃഷിയ്ക്കായി വായ്പയെടുത്താണ് 30 സെന്റോളം സ്ഥലത്ത് കുളം നിര്‍മിച്ചത്. പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിമെന്നുമാണ് പഞ്ചായത്തിന്‍റെ ഒഴുക്കന്‍ മറുപടി. കുപ്പിച്ചില്ല് നിറഞ്ഞ കുളം നവീകരിച്ച് എന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഈ മാതൃകാ കര്‍ഷകന്‍.