nippah

TOPICS COVERED

മലപ്പുറത്തു നിപയിൽ വീണ്ടും ആശ്വാസം. മരിച്ച യുവാവുമായി അടുത്ത് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന പത്തുപേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവ്. പനിബാധിതരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് സർവ്വേയും പൂർത്തിയായി. 

 

നടുവത്ത് സ്വദേശിയും ബംഗളൂരുവിൽ വിദ്യാർഥിയുമായ 24 കാരൻ കഴിഞ്ഞ ഞായറാഴ്ചയാണ് നിപ ബാധിച്ചു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. ഇതേ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശ, അങ്കണവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന 500 അധികം വരുന്ന സംഘം, സർവ്വേ തുടങ്ങിയത്.

 സർവേ പൂർത്തിയായ ദിവസം തിരുവാലി പഞ്ചായത്തിൽ 110 വീടുകളിൽ സർവ്വേ നടത്തിയെങ്കിലും പനി കേസുകൾ കണ്ടെത്താൻ ആയിട്ടില്ല. അതേസമയം വണ്ടൂരിൽ 501 വീടുകളിൽ സർവ്വേ നടത്തിയതിൽ, 10 പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവരൊന്നും കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരല്ല. 

അതിനിടെ പത്തു പേരുടെ സ്രവ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 26 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. പുതിതായി 11 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. സമ്പർക്ക പട്ടികയിൽ 266 പേരായി. 

ENGLISH SUMMARY:

10 People test negative for Nipah in Malappuram.