vellanad-sasi-03

സ്ത്രീക്കും കുട്ടിക്കും നേരെ ഗുണ്ടായിസം കാണിച്ച സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെളളനാട് ശശി അറസ്റ്റില്‍. പത്തനംതിട്ടയില്‍ നിന്ന് അറസ്റ്റിലായ ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു ജനപ്രതിനിധിക്ക് ഒരിക്കലും ചേരാത്ത വിധത്തില്‍ ഗുണ്ടായിസം കാണിച്ചതിനാണ് സിപിഎം നേതാവ് വെളളനാട് ശശി അറസ്റ്റിലായത്. 

 

വെളളനാട് വില്ലേജ് ഒാഫീസിനു സമീപം ഹോട്ടലും തട്ടുകടയും നടത്തുന്ന സുകന്യയ്ക്കും കുടുംബത്തിനും നേരെയാണ് സിപിഎം നേതാവിന്റെ അതിക്രമം ഉണ്ടായത്. തട്ടുകടയ്ക്ക് മുമ്പില്‍ റോഡിലേയ്ക്ക് ഇറക്കി വച്ചിരുന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. ബോര്‍ഡ് മാറ്റണമെന്ന് വെളളനാട് ശശി ആവശ്യപ്പെട്ടെങ്കിലും കടയുടമ തയാറായില്ല. വാക്കുതര്‍ക്കം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കുട്ടിയെ അടിക്കുന്നതും മൊബൈല്‍ തെറിച്ചുപോകുന്നതുമായ  ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പ്രചരിച്ചിരുന്നു. 

കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത സ്ത്രീകള്‍ക്ക് നേരെയും ഇയാള്‍ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന വെളളനാട് ശശി അടുത്തിടെയാണ് സിപിഎമ്മിലേയ്ക്ക് വന്നത്. മുമ്പ് പലതവണ വെളളനാട് ശശിക്കെതിരെ അതിരുവിട്ട പെരുമാറ്റത്തിനും ഗുണ്ടായിസത്തിനും പരാതികള്‍  ഉയര്‍ന്നിട്ടുണ്ട്. ഇതറിയാവുന്ന നാട്ടുകാര്‍ തര്‍ക്കം തുടങ്ങിയപ്പോഴേ പകര്‍ത്തിയ ദൃശ്യങ്ങളാണ് ശശിക്കെതിരെ തെളിവാകുന്നതും. 

ENGLISH SUMMARY:

CPM district panchayat member vellanad sasi arrested in assault case in trivandrum