സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയത് എഡിജിപി അജിത്കുമാറെന്ന് സി.പി.ഐ. മുഖപത്രം ജനയുഗം. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണ് പുരമെന്നാണ് അജിത് തമ്പുരാന്‍റെ കണ്ടുപിടിത്തമെന്ന് ജനയുഗം പരിഹസിക്കുന്നു. അജിത് കുമാര്‍ നല്‍കിയത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടെന്നും വിമര്‍ശനം.
തൃശൂര്‍ പൂരം അലങ്കോലമായപ്പോഴുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ എഡിജിപി അജിത് കുമാര്‍ അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി അജിത് കുമാര്‍ സ്വയം കുറ്റമുക്തനായെന്നും ജനയുഗം ലേഖനത്തിൽ വിമര്‍ശിക്കുന്നു.
Also Read: തൃശൂര്‍ പൂരം കലക്കിയിട്ടില്ല; ഗൂഢാലോചനയ്ക്ക് തെളിവില്ല: എഡിജിപിയുടെ റിപ്പോര്‍ട്ട്
അതേസമയം, തൃശൂർ പൂരം കലക്കിയതിലെ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് എഡിജിപി. കമ്മീഷണറായിരുന്ന അങ്കിത് അശോകിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടുമ്പോഴും നടപടിക്ക് നിർദേശമില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തരമേഖല ഐ ജി , തൃശൂർ റേഞ്ച് ഡി ഐ ജി എന്നിവർക്കെതിരെയും പരാമർശമില്ല.
കമ്മീഷണറുടെ പരിചയകുറവും അനുനയ സമീപനത്തിലെ വീഴ്ചയും പ്രശ്നത്തിന് കാരണമായതായി ചൂണിക്കാട്ടുമ്പോഴും അത് മനപ്പൂർവമുള്ള വീഴ്ച അല്ലെന്നാണ് എഡിജിപി വിശദീകരിക്കുന്നത്. ഇത് കൂടാതെ പോലീസിനെ സംരക്ഷിക്കാനായി വിവിധ കോടതി ഉത്തരവുകളും പൊലീസ് പതിവായി തയാറാക്കുന്ന സുരക്ഷാ സ്കീമും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.വരും വർഷങ്ങളിൽ പൂരം മികച്ച രീതിയിൽ നടത്താൻ വരുത്തേണ്ട മാറ്റങ്ങളാണ് കൂടുതലായും നിർദേശങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് ഇന്നോ നാളെയോ മുഖ്യമന്ത്രി പരിശോധിക്കും. പൂർണമായും അംഗീകരിക്കണോയെന്ന് അതിന് ശേഷം തീരുമാനിക്കും.