വയനാട് കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചതില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി അർഷദും സുഹൃത്തുക്കളായ മൂന്നു പേരുമാണ് പ്രതികൾ. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ക്രൂരകൃത്യത്തിന് പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ക്കായുള്ള വ്യാപക തിരച്ചിലിലാണ് പൊലീസ്. മൊബൈൽ ഫോൺ ഓഫ് ചെയ്ത പ്രതികൾ ഒളിവിലാണ്. ജില്ല വിട്ടു പോകാനിടയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പച്ചിലക്കാട്ടിലെ ഹർഷിദിന്റെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് കാർ പിടിച്ചെടുത്തത്. പ്രതികളെ ഇന്നു തന്നെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്.
നിലവിൽ വധശ്രമമടക്കമുള്ള വകുപ്പാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. ഹർഷിദിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പറ്റി പൊലീസിനു വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂടൽകടവിൽ മാതനു നേരെ ആക്രമണമുണ്ടായത്. പ്രദേശത്തെത്തിയ ഹർഷിദും സംഘവും ആദ്യം മർദ്ധിക്കുകയും പിന്നാലെ വലിച്ചിഴക്കുകയുമായിരുന്നു. വിഷയത്തിൽ ഇടപ്പെട്ട മുഖ്യമന്ത്രി പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.