Calicut-University-arts-festival-clashes

തൃശൂരില്‍നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിലെ സംഘര്‍ഷത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളിയില്‍ നടക്കുന്ന എഫ് സോണ്‍ കലോല്‍സവത്തിലും നാദാപുരത്ത് നടക്കുന്ന ബി സോണ്‍ കലോല്‍സവത്തിലും സംഘര്‍ഷം.

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ എഫ് സോൺ കലോത്സവത്തിനിടെയാണ് എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായത്. മൽസരയിനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിന്റ്  സെക്രട്ടറി അശ്വിൻ നാഥിന് മർദ്ദനമേറ്റു. പരുക്കേറ്റ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് കെ.എസ്.യു ആരോപിച്ചു. 

കോഴിക്കോട് നാദാപുരത്ത് നാടൻപാട്ട് മത്സര ഫലവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. കോഴിക്കോട് ലോ കോളേജ് ചെയർമാൻ സാനന്തിനെ മുറിയിൽ പൂട്ടിയിട്ടതായും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർ വളയം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം മാള ഹോളി ഗ്രേസ് കോളജിൽ നടന്ന ഡി – സോൺ കലോത്സവത്തിനിടെയും സംഘർഷം നടന്നു. അവിടെയും കെഎസ്‌യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേർക്കു പരുക്കേറ്റിരുന്നു. 

ENGLISH SUMMARY:

Following the clashes at the Calicut University D-Zone arts festival in Thrissur, tensions have also erupted at the F-Zone festival in Pulpally, Wayanad, and the B-Zone festival in Nadapuram. At the F-Zone festival held at Pazhassiraja College, Pulpally, a dispute between SFI and KSU members escalated into a physical altercation. In Nadapuram, Kozhikode, SFI members claimed that MSF activists attacked them inside the program committee office when they attempted to file a complaint regarding the results of the folk song competition.