ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്‍പില്‍ കെട്ടിപ്പിടിച്ചിരുന്ന് അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം സമൂഹമാധ്യമത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും നോബിക്കൊപ്പം ജീവിക്കാനാണ് ഷൈനി താല്‍പര്യപ്പെട്ടതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പത്തരമാറ്റ് പെണ്ണായിരുന്നു അതെന്നാണ് അയല്‍വാസിയായ സ്ത്രീ ഷൈനിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
നോബി മദ്യപിച്ച് ഷൈനിയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണ്. പക്ഷേ ഷൈനി ഒന്നും തിരിച്ച് പറയില്ല. ഇന്നുവരെ പ്രതികരിച്ചതായി അറിയില്ല. അത്രയ്ക്ക് പാവമായിരുന്നു. സംസാരം വളരെ കുറവാണ്. എല്ലാം സഹിച്ച് പിടിച്ചുനിന്നു. വീട്ടുജോലി ചെയ്യുന്നതിനിടയിലെല്ലാം ഷൈനിയെ നോബി ഉപദ്രവിക്കും. കഴുത്തിന് കുത്തിപ്പിടിക്കും. എന്തൊക്കെ നടന്നാലും ഷൈനി ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി ആ വീട്ടില്‍ തന്നെ കഴിയും. നോബി ആ പെണ്ണിന്‍റെ സ്നേഹം മനസ്സിലാക്കിയില്ല. അതാണ് ആ കുടുംബത്തിലുണ്ടായ ദുരന്തത്തിന് കാരണം.
ഷൈനിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അവള്‍ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നു. സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. ഷൈനിയുടെ വീട്ടുകാര്‍ സാമ്പത്തികമായി താഴ്ന്നവരാണെന്ന ചിന്ത നോബിക്കും വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. നോബി ഷൈനിയുടെ വീട്ടില്‍ വിളിച്ച് മകളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വന്തം മകനെ കൊണ്ടുവരെ ഷൈനിക്കെതിരെ കേസ് കൊടുത്തു. ഇതെല്ലാമായപ്പോള്‍ അവള്‍ ആകെ തളര്‍ന്നു. മക്കളുമായി വീടുവിട്ടിറങ്ങിയിട്ടും നോബിയും കുടുംബവും അവരെ വേട്ടയാടി. ജോലി പോലും കിട്ടാതെ വന്നു. ഷൈനി ബി.എസ്.സി നഴ്സാണ്. അവളെ ഭര്‍ത്താവ് ജോലിക്ക് വിട്ടിരുന്നില്ല.
ഇങ്ങനെ ഭാര്യ ജോലിക്ക് പോകേണ്ട എന്ന് ആഗ്രഹിക്കുന്നവര്‍ എന്തിനാണ് ഇത്രയും പഠിത്തമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചത്?. അവരുടെ അച്ഛനും അമ്മയും അത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചതല്ലേ?. ജീവിച്ചിരിക്കുമ്പോള്‍ ഷൈനിക്കും മക്കള്‍ക്കും വേണ്ടി ചെറുവിരല്‍ പോലും അനക്കാത്തവര്‍ ഇപ്പോള്‍ അനുശോചനമറിയിക്കുന്നുണ്ട്. എന്തിനാണ് ഈ പ്രഹസനം?. നോബി മാത്രമല്ല നോബിയുടെ അമ്മയടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നടക്കമുള്ള വിമര്‍ശനങ്ങളാണ് അയല്‍വാസികള്‍ ഉയര്‍ത്തുന്നത്.
മരണാനന്തര ചടങ്ങുകള്‍ക്കായി പള്ളിയില്‍ മൂവരുടെയും മൃതദേഹം എത്തിച്ചപ്പോള്‍ സങ്കടക്കടലായി മാറി ആ നാട്. മന്ത്രകോടിയില്‍ പൊതിഞ്ഞെടുത്താണ് ഷൈനിയുടെ മൃതദേഹം അടക്കിയത്. അമ്മയേയും സഹോദരിമാരേയും കെട്ടിപ്പിടിച്ചു കരയുന്ന എഡ്വിന്‍റെ മുഖവും നോവ് പടര്‍ത്തി. തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ആയിരുന്നു സംസ്കാരം നടത്തിയത്. ഷൈനിയുടെ നാട്ടില്‍ സംസ്കാരം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നോബിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയില്‍ മൂവരുടെയും മൃതദേഹം എത്തിച്ച് പാറോലിക്കലിലെ വീട്ടിൽ ശുശ്രൂഷകൾ നടക്കുമ്പോൾ ഷൈനിയുടെ ഭർത്താവ് നോബി വീടിനു സമീപം കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.